Connect with us

Articles

ധൂര്‍ത്തില്ലാതെ; പ്രാര്‍ഥനകളോടെ

Published

|

Last Updated

വ്രതവിശുദ്ധിയുടെ ഒരു മാസം പിന്നിട്ട് ചെറിയ പെരുന്നാളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. നാമാരും ഇങ്ങനെയൊരു പെരുന്നാളിനെ അഭിമുഖീകരിച്ചിട്ടുണ്ടാകില്ല. ലോകം മുഴുവന്‍ പള്ളികള്‍ അടച്ചിട്ടിരിക്കുകയാണ്. ഈദുല്‍ ഫിത്വറിലെ പള്ളികളില്‍ വെച്ചുള്ള പെരുന്നാള്‍ നിസ്‌കാരം നമുക്കിപ്പോള്‍ അസാധ്യമാണ്. പരസ്പരമുള്ള സ്‌നേഹപങ്കുവെക്കലുകള്‍ ഒരു പരിധിക്കപ്പുറം സാധ്യമല്ല. എല്ലാവരും സ്വന്തം വീട്ടിലേക്ക് വളരെയധികം പരിമിതപ്പെട്ടിരിക്കുന്നു.
ഈ ഈദ് സാധാരണ നാം ആഘോഷിക്കാറുള്ള ഈദുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അതിനാല്‍, നാം ശ്രദ്ധാപൂര്‍വം ഓരോ സമയവും ചെലവഴിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം പെരുന്നാളിന്റെ പവിത്രത നാം കാത്തു സൂക്ഷിക്കണം. ഇന്നത്തെ ദിനം നമുക്ക് സന്തോഷത്തിന് വേണ്ടി അല്ലാഹു തന്നതാണ്. എല്ലാ സമൂഹങ്ങള്‍ക്കും ഉണ്ട് ആഘോഷങ്ങള്‍. എന്നാല്‍, നമ്മുടെ ആഘോഷം രണ്ട് പെരുന്നാളുകളാണെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. നോമ്പെടുക്കല്‍ വിലക്കപ്പെട്ട ദിവസമാണ് ഇന്ന്. എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് നാം ഉറപ്പു വരുത്തണം. കാരണം, രണ്ട് മാസത്തോളമായി ഭൂരിഭാഗം ആളുകള്‍ക്കും തൊഴിലില്ല. അതിനാല്‍, നമുക്ക് ചുറ്റുവട്ടത്ത് ആരും പ്രയാസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. സ്വദഖക്ക് വലിയ പ്രാധാന്യമുള്ള ദിവസമാണ് പെരുന്നാളിന്റേത്. ലഘുവായിട്ടാണ് പെരുന്നാള്‍ നാം നിര്‍വഹിക്കുന്നത് എങ്കിലും, നമ്മുടെ ചുറ്റുവട്ടത്തുള്ള വിശ്വാസികള്‍ക്കും അത്തരം സന്തോഷങ്ങള്‍ കൈവരുന്നു എന്ന് നാം തീര്‍ച്ചപ്പെടുത്തണം.

സുപ്രധാനമായ തീരുമാനങ്ങള്‍ നാം എടുക്കേണ്ട ദിവസമാണ് ഇന്ന്. ഒരു മാസം അല്ലാഹുവിലേക്ക് കൂടുതല്‍ അടുത്തായിരുന്നു നമ്മുടെ കര്‍മങ്ങള്‍. നമ്മെ തഖ്‌വയുള്ളവരാക്കി മാറ്റാന്‍ വേണ്ടിയാണ് റമസാനിനെ അല്ലാഹു സജ്ജമാക്കിയത്. അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യലും വിരോധിച്ചവ വെടിയലുമാണ് തഖ്‌വ. റമസാന്‍ കാലത്ത് മാത്രമല്ല വിശ്വാസിക്ക് ആ ശീലം വേണ്ടത്. ഓരോ നിമിഷങ്ങളിലും വേണം. എങ്കില്‍ മാത്രമേ നമ്മുടെ ജീവിതം അര്‍ഥവത്താകുകയും അല്ലാഹുവും റസൂലും തൃപ്തിപ്പെടുന്ന വിധത്തില്‍ ആവുകയുമുള്ളൂ. അതിനാല്‍ പെരുന്നാള്‍ ദിനം മുതലുള്ള നമ്മുടെ ജീവിതത്തിന് നല്ല ചിട്ടയുണ്ടാകണം. പ്രത്യേകിച്ച് നിസ്‌കാരത്തിന്റെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ വേണം. സകാത്ത് കൊടുത്ത് വീട്ടാനുള്ളവര്‍ അത് വീട്ടണം. അല്ലെങ്കില്‍ ഒരിക്കലും തീരാത്ത ബാധ്യതയായി നമ്മുടെ മുതുകില്‍ അതവശേഷിക്കും. കഴിഞ്ഞ ദിവസം സഊദി അറേബ്യയില്‍ മരണപ്പെട്ട സ്വാലിഹ് അബ്ദുല്ല കമാലിനെ ഓര്‍മ വരുന്നു. ലോകത്തേറ്റവും വലിയ സമ്പന്നരില്‍ ഒരാളായിരുന്നു അദ്ദേഹം. വലിയ ധര്‍മിഷ്ഠനായിരുന്നു. ഞാന്‍ മനസ്സിലാക്കിയത് പ്രകാരം, സകാത്ത് ഓരോ വര്‍ഷവും അര്‍ഹരായവര്‍ക്ക് എത്തിക്കുന്നതില്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിരുന്നു അദ്ദേഹം. ജിദ്ദയില്‍ നൂറിലധികം സ്റ്റാഫുകളുള്ള ഒരു ഓഫീസ് അദ്ദേഹം നടത്തിയിരുന്നു. തന്റെ വരുമാനത്തില്‍ പ്രധാനമായൊരു പങ്ക് ലോകത്തുള്ള വിശ്വാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക വികസനം സാധ്യമാക്കുന്നതിനായി ചെലവഴിച്ചു. ചെറുതാണെങ്കിലും വലുതാണെങ്കിലും നമ്മുടെ ധനത്തില്‍ നിന്നുള്ള ഇസ്‌ലാം നിശ്ചയിച്ച കൃത്യമായ പങ്ക് സകാത്ത് നല്‍കണം.

കൊവിഡ് 19ന്റെ കാലത്ത് നാം ഇതുവരെ ജീവിച്ചുവന്ന ഭൗതികമായ ജീവിത സാഹചര്യങ്ങള്‍ തത്കാലത്തേക്കെങ്കിലും മാറിയിരിക്കുകയാണ്. ലോകം വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. അതിനാല്‍, നമ്മുടെ ജീവിത വ്യവഹാരങ്ങളില്‍ ധൂര്‍ത്തും അനാവശ്യ ചെലവുകളും ഒഴിവാക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട് വരും ദിനങ്ങളില്‍. നമ്മുടെ ആചാരങ്ങളും കര്‍മങ്ങളും ആഘോഷങ്ങളും എല്ലാം ദീന്‍ കല്‍പ്പിച്ചവക്ക് പ്രാധാന്യം നല്‍കുന്ന വിധത്തിലാകണം. അനാവശ്യമായ മാമൂലുകള്‍ നാം ഒഴിവാക്കണം. കാരണം, അത്തരം ശീലങ്ങള്‍ സമൂഹവ്യാപകമാകുമ്പോള്‍ പാവപ്പെട്ട ആളുകളാണ് പ്രയാസപ്പെടുന്നത്. പണത്തിന്റെ ധാരാളിത്തം നമ്മുടെ സമൂഹത്തില്‍ അനാവശ്യമായ ധൂര്‍ത്തുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു പക്ഷേ, ഭൗതികമായ ആഡംബരങ്ങളിലല്ല കാര്യം, എന്ന ഓര്‍മപ്പെടുത്തലുകളിലേക്കുള്ള കൃത്യമായ സൂചനയാകണം കൊവിഡ് മഹാമാരി. എല്ലാവരും പരസ്പരം സഹകരിച്ചും സഹായിച്ചും കഴിയേണ്ടവരാണ്. നാം മാരക രോഗങ്ങളില്‍ അകപ്പെടാം, മരണത്തിന്റെ വാതിലുകള്‍ ആര്‍ക്കു മുമ്പിലും എപ്പോഴും തുറന്നുവെച്ചിട്ടുണ്ട് എന്നൊക്കെയുള്ള പരമമായ സത്യത്തിന്റെ ഓര്‍മപ്പെടുത്തല്‍.

കൊവിഡ് രൂപപ്പെടുത്തിയ ഒരു പ്രധാന മാറ്റം മനുഷ്യന് അവന്റെ പരിമിതികളെ കുറിച്ച് ബോധ്യം വന്നിരിക്കുന്നു എന്നതാണ്. നമുക്കെല്ലാം കഴിയും എന്ന ചിന്തയെ അടക്കിവെക്കേണ്ടി വന്നിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങള്‍ പോലും മുട്ടുമടക്കിയിരിക്കുന്നു. നഗ്ന ദൃശ്യങ്ങള്‍ കൊണ്ട് കാണാനാകാത്ത ഒരു വൈറസിന് ലോകം മുഴുവന്‍ സ്തംഭിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ നമ്മുടെ കഴിവ് എത്രയോ പരിമിതമാണ് എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകാണും.
കൊവിഡ് ഭീഷണി അനുദിനം വര്‍ധിക്കുകയാണ്. ജാഗ്രത വളരെ അനിവാര്യമാണ്. സത്യവിശ്വാസികളുടെ സവിശേഷത, ജീവിതത്തില്‍ ഏറ്റവും നന്നായി ശ്രദ്ധയും ജാഗ്രതയും ഉള്ളവരാണ് എന്നതാണ്. കൊവിഡ് പോലുള്ള രോഗങ്ങളെ കുറിച്ചും, അങ്ങനെ മഹാമാരികള്‍ ഉണ്ടായാല്‍ വിശ്വാസികള്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തണമെന്നതിനെ കുറിച്ചും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. മര്‍കസിന്റെ ലൈബ്രറിയില്‍ തന്നെ ഇതുസംബന്ധമായ കിതാബുകള്‍ ഉണ്ട്. അതിനാല്‍ നമ്മില്‍ നിന്നൊരിക്കലും അശ്രദ്ധ സംഭവിച്ചുകൂടാ. മാസ്‌ക് ധരിക്കാനും പൊതു സ്ഥലങ്ങളില്‍ അനാവശ്യ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാനും എപ്പോഴും വൃത്തിയായി ഇരിക്കാനും ഈ ഘട്ടത്തില്‍ നാം വളരെ ശ്രദ്ധിക്കണം.

പ്രാര്‍ഥന വളരെ പ്രധാനമാണ്. വിശ്വാസിയുടെ ആയുധമാണത്. അല്ലാഹുവിന്റെ കരുണയില്‍ വിശ്വാസികള്‍ എപ്പോഴും പ്രതീക്ഷയുള്ളവരാകണം എന്നാണല്ലോ ഖുര്‍ആന്‍ പഠിപ്പിച്ചത്. നാം കൂടുതല്‍ തഖ് വയുള്ള ജീവിതം നയിച്ച്, എപ്പോഴും പ്രാര്‍ഥനാനിരതമാകണം. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ഉള്ള നമ്മുടെ സഹോദരന്മാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം. ഈ ഭീഷണമായ സ്ഥിതി ലോകത്തു നിന്ന് മാറണം. കൊവിഡ് ബാധിച്ചു മരിച്ച വിശ്വാസികളുണ്ട്. അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുകയും പരലോകം സന്തോഷമാക്കുകയും ചെയ്യട്ടെ.

Latest