Malappuram
പ്രതിസന്ധി കാലത്തെ ഓര്‍മപ്പെടുത്തി ബദ്ർ ദിനം
കോട്ടക്കല്‍ | ത്യാഗസമരങ്ങളുടെ ഓര്‍മകളുമായി ഇന്ന് ബദ്ർ ദിനം. പിറന്ന മണ്ണില്‍ വിശ്വാസ സംരക്ഷണം നിഷേധിച്ചവര്‍ക്ക് മുമ്പില്‍ നിരായുധാരയി പോരാടി വിജയം വരിച്ച ബദ്‌രീങ്ങളുടെ ഓര്‍മകള്‍ വിശ്വാസിസമൂഹം ഒരിക്കല്‍ കൂടി പുതുക്കുകയാണ്. അനീതിയോട് പൊരുതി ജയിച്ച ന്യൂനപക്ഷമാണ് ബദ്്ര്‍ ശുഹാദാക്കള്‍. ഓരോ വര്‍ഷവും വിശ്വാസികള്‍ ആ സ്മരണ പുതുക്കുന്നതിലൂടെ അധര്‍മത്തോട് പൊരുതാനുള്ള ആത്മധൈര്യമാണ് ആര്‍ജിക്കുന്നത്. റമസാന്‍ 17നാണ് നിരായുധാരായ വിശ്വാസികള്‍ക്ക് വന്‍ശക്തികളോട് ഏറ്റുമുട്ടേണ്ടി വന്നത്.
ത്യാഗത്തിന്റെ സ്മരണകളാണ് ബദ്്ര്‍ വിശ്വാസിക്ക് പകര്‍ന്ന് നല്‍കുന്നത്. പ്രതിസന്ധികള്‍ക്കും പരീക്ഷണങ്ങള്‍ക്കുമിടയില്‍ വീണുടഞ്ഞ് പോകാത്ത മാനസിക കരുത്തിന്റെ പാഠങ്ങളുണ്ട് ബദ്‌റിന്. ചിലരുടെ ബദ്്ര്‍ വിശദീകരണം ഇതര വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വരെ ഇടയായിട്ടുണ്ട്. പോരാട്ടങ്ങളുടെ ഇല്ലാക്കഥകളാണ് അത്തരം ധാരണകള്‍ക്കിടയാക്കിയത്.
അപദാനങ്ങള്‍ പറഞ്ഞും പാടിയും ദാനധര്‍മങ്ങള്‍ നടത്തിയും പട്ടിണികിടക്കുന്നവന്റെ വിശപ്പകറ്റിയുമാണ് വിശ്വാസികള്‍ ബദ്‌രീങ്ങളെ അനുസ്മരിക്കുന്നത്. പ്രവാചകരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വിശ്വാസികള്‍ ബദ്‌രീങ്ങളെ ഓര്‍ക്കുന്നത്. ലോക്ക് ഡൗണിലെ ദുരിതനാളുകളില്‍ വിശ്വാസിക്ക് ഏറെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതാണ് ബദ്‌റും ബദ്‌രീങ്ങളും.
ഈവര്‍ഷം പരീക്ഷണങ്ങളുടെ ദിനങ്ങളിലാണ് വിശ്വാസികളിലേക്ക് റമസാന്‍ കടന്ന് വന്നത്. ത്യാഗങ്ങള്‍ സഹിച്ചും ഇവയോട് പൊരുത്തപ്പെടാനുള്ള മനസ്സിനെ പാകപ്പെടുത്താന്‍ ഈ നാളുകള്‍ തീര്‍ച്ചയായും ഉപകരിക്കും. പള്ളികളും മത സ്ഥാപനങ്ങളും കഴിഞ്ഞ കാലങ്ങളില്‍ ഏറെ സജീവമായിരുന്ന നാളാണ് ബദ് ര്‍ദിനം. ഈവര്‍ഷം പക്ഷേ, സാഹചര്യം അതിന് വിലങ്ങിട്ടിരിക്കുകയാണ്.
പ്രാര്‍ഥന സദസ്സുകളുടെയും പ്രഭാഷണങ്ങളുടെയും വേദികള്‍ ഇല്ലാതായ വേദനയും ഈ വര്‍ഷത്തെ ബദ് ര്‍ അനുസ്മരണത്തില്‍ വിശ്വാസികള്‍ക്കുണ്ട്. നിയമങ്ങളോട് പൊരുത്തപ്പെട്ട് വീടുകളില്‍ ബദ് രീങ്ങളെ അനുസ്മരിക്കുന്നതിനാണ് വിശ്വാസികള്‍ ശ്രമിക്കുന്നത്. കൂടിച്ചേരലുകള്‍ ഒഴിവാക്കി ആധുനിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഈ പുണ്യത്തെ വരവേല്‍ക്കുന്നത്.