Connect with us

Covid19

മലപ്പുറത്ത് കൊവിഡ് മുക്തരായ അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു

Published

|

Last Updated

മഞ്ചേരി | കൊവിഡ് 19 എന്ന മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല വീണ്ടും ചരിത്രമെഴുതി. സംസ്ഥാന സര്‍ക്കാറൊരുക്കിയ കരുതലിന്റെ കരുത്തില്‍ രോഗവിമുക്തരായ അഞ്ച് പേര്‍ കൂടി  മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. ഇനി ഒരാള്‍ മാത്രമാണ് ജില്ലയിലെ ആശുപത്രിയിൽ കൊവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നത്.

വേങ്ങര കൂരിയാട് സ്വദേശി മടപ്പള്ളി അബ്ബാസ് (63), തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ചീനിക്കല്‍ ഷറഫുദ്ദീന്‍ (39), നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പള്ളിക്കല്‍ സനീം അഹമ്മദ് (30), വേങ്ങര കണ്ണമംഗലം സ്വദേശി കല്ലുപറമ്പന്‍ സുലൈഖ (45), മമ്പുറം വെട്ടം ബസാര്‍ സ്വദേശി നെരിക്കൂല്‍ സാജിദ (42) എന്നിവരാണ് വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകള്‍ക്കും ശേഷം രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. രാവിലെ 10.30 ന് ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ സി യുവില്‍ നിന്ന് അഞ്ച് പേരും പുറത്തിറങ്ങി. കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഇവര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തങ്ങള്‍ക്ക് ലഭ്യമാക്കിയ മികച്ച ചികിത്സക്കും പരിചരണത്തിനും അഞ്ച് പേരും നന്ദി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക ആംബുലന്‍സുകളിലാണ് അഞ്ച് പേരും യാത്രയായത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു, ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ഹമീദ്, ഐസൊലേഷന്‍ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ ഇവരെ യാത്രയാക്കാനെത്തിയിരുന്നു.

ഇതുവരെ മലപ്പുറം ജില്ലയിൽ 22 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത 20 പേർക്കും ജില്ലയിൽ തന്നെ ചികിത്സ നൽകി. ഇവരിൽ 18 പേരും രോഗമുക്തരായി. നാല് മാസം പ്രായമുള്ള കുട്ടി രോഗബാധിതയായിരിക്കെ 24 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്.  ഒരാള്‍ ഇപ്പോഴും കൊവിഡ് ബാധിതനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയില്‍ തുടരുകയാണ്.

ജില്ലക്ക് പുറത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളും രോഗം ഭേദമായി മടങ്ങിയിരുന്നു. ദുബൈയിൽനിന്നും ഷാർജ വഴി മാർച്ച് 22ന് രാവിലെ 6.30ന് തിരുവനന്തപുരത്തെത്തിയ എ ഐ-968 എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ വണ്ടൂർ അയനിക്കോട് സ്വദേശി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിലായിരുന്നു.   മാർച്ച് 26 ന് കൊവിഡ് സ്ഥിരീകരിച്ച ഇയാൾ നേരത്തെ രോഗം ഭേദമായി ആശുപത്രി വിട്ടു.

എന്നാൽ രോഗബാധ സ്ഥിരീകരിച്ച ഒതുക്കുങ്ങൽ സ്വദേശിയായ 18 കാരൻ  ജില്ലയിൽ പ്രവേശിക്കാതെ പാലക്കാട് ജില്ലയിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു.

 

 

Latest