Connect with us

Covid19

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ; ഏഴ് വര്‍ഷം വരെ തടവ്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് രോഗ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ഇനി മുതല്‍ കടുത്ത ശിക്ഷ. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമായി കണക്കാക്കി കേന്ദ്രം ഓര്‍ഡിനന്‍സ് പുറത്തിറക്കി. 1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ്.

ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.ഗുരുതരമായി പരുക്കേല്‍പ്പിക്കുന്ന പക്ഷം അക്രമിക്ക് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കും. കൂടാതെ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് ക്യാബിനറ്റ് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ആക്രമത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കില്‍ കുറ്റക്കാര്‍ക്ക് മൂന്നു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാം.. ഇവരില്‍നിന്ന് അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തിയാല്‍വാഹനത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരില്‍നിന്ന് ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ മഹാമാരിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. അവര്‍ക്കു നേരെയുള്ള ആക്രമണവും അപമാനവും അംഗീകരിക്കാനാവില്ല. ഇതിന്റെ ഭാഗമായി ഓര്‍ഡിനന്‍സ് കൊണ്ടുവരികയും രാഷ്ട്രപതി അനുമതി നല്‍കിയതിനു ശേഷം നടപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.