Kerala
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മിന്നലിനും സാധ്യത
പത്തനംതിട്ട | സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഈ മാസം 24 വരെ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വേഗത്തിൽ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയോട് അനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം).
ഇടിമിന്നൽ മൂലം മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സംഭവിക്കുന്നുണ്ട്. ഇതിനാൽ ജനങ്ങൾ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ ജാഗ്രത പുലർത്തണം. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്.
ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കുന്നത് കുട്ടികൾ ഒഴിവാക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടനെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനം പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം. വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.