Connect with us

Kerala

കെ എം ഷാജിക്കെതിരായ കേസ്: സ്പീക്കറുടെ നിഷ്പക്ഷതക്ക് ക്ഷതമേറ്റെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

Published

|

Last Updated

തിരുവനന്തപുരം | കെ എം ഷാജി എം എല്‍ എക്കെതിരായ കേസില്‍ അന്വേഷണ അനുമതി നല്‍കിയ നടപടിയിലൂടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നിഷ്പക്ഷതക്ക് ക്ഷതമേറ്റെന്ന് ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കുറ്റപ്പെടുത്തി. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് സ്പീക്കറുടെ നടപടിയെന്നും വിഡി സതീശന്‍, എ.പി. അനില്‍കുമാര്‍, സണ്ണി ജോസഫ്, ഷാഫി പറമ്പില്‍, കെ.എസ്. ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു.

കേസിന് അന്വേഷണാനുമതി നല്‍കിയപ്പോള്‍ അണ്ടര്‍ സെക്രട്ടറി തലത്തിലാണ് കൈകാര്യം ചെയ്തതെന്നും തനിക്കും ലെജിസ്ലേച്ചര്‍ ഓഫിസിനും പ്രത്യേകമായൊന്നും ചെയ്യാനില്ലെന്നുമുള്ള സ്പീക്കറുടെ നിലപാട് ദൗര്‍ഭാഗ്യകരവും നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ഹനിക്കുന്നതുമാണ്.

വിജിലന്‍സ് അന്വേഷണത്തിനും പ്രോസിക്യൂഷനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കേസില്‍ സര്‍ക്കാറും മന്ത്രിമാര്‍ക്ക് ഗവര്‍ണറും നിയമസഭ ലോക്‌സഭ അംഗങ്ങള്‍ക്ക് സ്പീക്കര്‍മാരും അനുമതി നല്‍കണമെന്ന് അഴിമതി നിരോധന നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് അനാവശ്യമായ വ്യവഹാരങ്ങളില്‍നിന്ന് അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ്.

ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരവധി ജോലികള്‍ ചെയ്യുന്നവരായത് കൊണ്ട് അവര്‍ക്ക് എതിരെ അനാവശ്യവും വ്യക്തി വിരോധത്തോടും രാഷ്ട്രീയ പകപോക്കലോടും പ്രതികാര ബുദ്ധിയോടും കൂടിയ പരാതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അവര്‍ക്കെതിരായ കേസില്‍ അനുമതി നല്‍കുന്നത് ഉദാസീനമായ നടപടിയാക്കി മാറ്റരുതെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. മറിച്ച് ഉദാത്തവും പവിത്രവുമായ നടപടിയിലൂടെ നിയമപരമായ സൂക്ഷ്മ പരിശോധന നടത്തി മാത്രമേ അനുമതി നല്‍കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

അത്തരം ഒരു പരിശോധന ഈ കേസില്‍ നിയമസഭ സെക്രട്ടറിയേറ്റില്‍ നടത്തിയിട്ടില്ല. അതിന് പകരം അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച് വിജിലന്‍സ് കള്ളക്കേസെടുക്കാന്‍ മുന്നോട്ടുവെച്ച വാദമുഖങ്ങള്‍ക്ക് താഴെ കൈയൊപ്പ് ചാര്‍ത്തുകയാണ് സ്പീക്കര്‍ ചെയ്തത്.

കോവിഡിന്റെ പേരില്‍ നിയമസഭ നിര്‍ത്തിവെക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ മണ്ഡലത്തിലേക്ക് പോകണമെന്ന് സ്പീക്കര്‍ അടക്കം നിര്‍ദേശിച്ച മാര്‍ച്ച് 13ന് തന്നെ അന്വേഷണാനുമതി നല്‍കിയെന്നത് അത്ഭുതകരമാണ്. സാധാരണ ഗതിയില്‍ ഇത്തരം തീരുമാനങ്ങളെടുത്താല്‍ ബുള്ളറ്റിന്‍ വഴി സഭാംഗങ്ങളെ അറിയിക്കും. ഇവിടെ ആരോപണ വിധേയനായ അംഗത്തെ പോലും അറിയിച്ചില്ല. സര്‍ക്കാര്‍ കേസെടുക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് സ്പീക്കറുടെ ഓഫിസില്‍നിന്ന് മാര്‍ച്ച് 13ന് അനുമതി കൊടുത്ത കാര്യം പുറത്തുവിട്ടത്.

സ്പീക്കറുടെ നടപടി സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തുന്നതും ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും അദ്ദേഹത്തിന്റെ നിഷ്പക്ഷതക്ക് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും എം എല്‍ എമാര്‍ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.