Connect with us

Kerala

പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം: കെ എം ഷാജി

Published

|

Last Updated

കോഴിക്കോട് |  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ലീഗ് എം എല്‍ എ കെ എം ഷാജി വീണ്ടും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സി പി എം നേതാക്കളെ സഹായിക്കാനായി ചിലവഴിച്ചെന്ന് എം കെ മുനീറിനൊപ്പം കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷാജി ആരോപിച്ചു. ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്. കൊടുത്താല്‍ മാത്രം മതി ചോദിക്കരുത് എന്ന് പറയാന്‍ ഇത് നേര്‍ച്ച പൈസയല്ല. ദുരിതാശ്വാസ നിധിയാണ്. പിന്നെ എന്താണ് അത് ചോദിക്കുന്നതില്‍ തെറ്റ്. പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും ഷാജി പറഞ്ഞു.

ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അങ്ങനെയൊക്കെ പണം കൊടുക്കാന്‍ പാടുണ്ടോ എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുന്നു. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്തിട്ടാണ് ഒരു സി പി എം എം എല്‍ എക്കും ഒരു ഇടതുപക്ഷ നേതാവിനും 25ഉം 35ഉം ലക്ഷം വീതം കൊടുത്തത്. അവരുടെ ബേങ്കിലെ കടം തീര്‍ക്കാനാണ് ഈ തുക കൊടുത്തത്.

1000 കോടി രൂപയോളം ഗ്രാമീണ റോഡുകള്‍ നന്നാക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇപ്പോള്‍ പണം കൊടുത്തിരിക്കുന്നത്. തനിക്കും മുനീറിനും അടക്കമുള്ള പ്രതിപക്ഷത്തെ എം എല്‍ എമാര്‍ക്ക് ഏഴ് ശതമാനമാണ് പണം തന്നത്. ബാക്കി മുഴുവന്‍ ഇടതുപക്ഷത്തിനും ഈ പ്രളയവുമായി ബന്ധമില്ലാത്ത ആര്‍ക്കൊക്കെയോ വേണ്ടി 1000 കോടി രൂപയോളം ചിലവഴിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്ന് മുഖ്യമന്ത്രി അങ്ങനെ തുക ചിലവഴിക്കാമോയെന്നും ഷാജി ചോദിച്ചു. കൊലക്കേസ് പ്രതികള്‍ക്ക് കേസ് നടത്താന്‍ പണം ചെലവഴിച്ചത് പിണറായിയുടെ വീട്ടില്‍ നിന്നാണോയെന്നും ഷാജി ചോദിച്ചു.

 

Latest