Connect with us

Kerala

സൗജന്യ ഭക്ഷ്യ കിറ്റ്: വിഭവങ്ങളുടെ വിലയെക്കുറിച്ച് വ്യാജ പ്രചാരണം

Published

|

Last Updated

കൊച്ചി | കൊവിഡ് 19 സാഹചര്യത്തിൽ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ കിറ്റിന്റെ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് സപ്ലൈകോ സി എം ഡി. പി എം അലി അസ്ഗർ പാഷ അറിയിച്ചു. സൗജന്യ ഭക്ഷ്യവസ്തുക്കളുടെ രണ്ട് തരത്തിലുള്ള കിറ്റ് വിതരണം നടത്തുന്നതിനാണ് സപ്ലൈകോയോട് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്. കൊവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള 1,000 രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റാണ് അതിലൊന്ന്. അതത് ജില്ലകളിൽ കലക്റ്റ് ചെയ്യുന്നവർ നൽകുന്ന ലിസ്റ്റ് പ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് കിറ്റ് നൽകിവരുന്നത്.

ഈ കിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ക്വാറന്റൈനിൽ കഴിയുന്നവർക്ക് നൽകുന്നത്. ഇത്തരം കിറ്റുകളിൽ നിശ്ചിത അളവിലുള്ള 17 ഇനം നിത്യോപയോഗ സാധനങ്ങൾ നൽകണമെന്നാണ് സർക്കാർ നിർദേശം. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയർ (ഒരു കിലോ), കടല (ഒരു കിലോ), വെളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ട് കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സൺ ഫ്ലവർ ഓയിൽ (ഒരു ലിറ്റർ), ഉഴുന്ന് (ഒരു കിലോ) എന്നിവയാണവ. ഇവയുടെ വിലയെ സംബന്ധിച്ച തെറ്റായ വിവരങ്ങളാണ് ചില നവ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.

സൗജന്യ കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നതിന് വേണ്ടി വരുന്ന ചെലവ് വിതരണം പൂർത്തിയാക്കിയ ശേഷം മാത്രമേ കൃത്യമായി കണക്കാക്കാൻ സാധിക്കൂ. അതിനാൽ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സി എം ഡി അറിയിച്ചു. എ എ വൈ കാർഡുടമകൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് വിതരണം ഈ മാസം 14 നകം പൂർത്തിയാക്കും. മറ്റ് കാർഡുടമകൾക്കുള്ള കിറ്റ് വിതരണം തുടർന്നുള്ള ദിവസങ്ങളിൽ നടത്തുമെന്നും സി എം ഡി അറിയിച്ചു.

Latest