Connect with us

Covid19

കൊവിഡിന് മുമ്പില്‍ വിറങ്ങലിച്ച് ലോകം; മരണം എഴുപതിനായിരത്തിലേക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക് |  ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 മൂലം ലോകത്ത് മരണം വലിയ തോതില്‍ ഉയരുന്നു. ഇതിനകം 69,418 പേര്‍ മരണപ്പെട്ടു. അമേരിക്ക അടക്കമുള്ള ലോക സമ്പന്ന രാജ്യങ്ങളില്‍ ദിവസവും നൂറ്കണക്കിന് പേരാണ് മരണപ്പെടുന്നത്. ഇതിനകം ലോകത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. 1,272,737 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണെ കൊവിഡ് ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച് പത്ത് ദിവസമായിട്ടും രോഗം ഭേദമാകാതെ വന്നതോടെയാണ് ബോറിസ് ജോണ്‍സണെ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ബ്രിട്ടനില്‍ 621 പേര്‍ ഒറ്റദിവസത്തിനിടെ മരിച്ചു. ഇറ്റലിയില്‍ രണ്ടാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും ഫ്രാന്‍സില്‍ ഒരാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി. ഫ്രാന്‍സില്‍ 518 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ 525 പേരാണ് ഇന്നലെ മരിച്ചത്. മൂന്ന് ദിവസമായി മരണനിരക്ക് കുറഞ്ഞുവരുന്ന സ്‌പെയിനില്‍ ഇന്നലെ 694 പേരാണ് മരിച്ചത്.

ജര്‍മ്മനി, ഇറാന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്. കാനഡയില്‍ ഒരു ദിവസത്തിനിടെ മരണനിരക്കില്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എത്യോപ്യയിലും ഹെയ്തിലിയിലും ആദ്യ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ സുഡാനില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ലിബിയയുടെ മുന്‍ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഫലിപ്പൈന്‍സില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച്, ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച ആളെ പോലീസ് വെടിവച്ചുകൊന്നു.

അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. ന്യൂയോര്‍ക്കിലെ മരണസംഖ്യയില്‍ നേരിയ കുറവെന്ന് ഗവര്‍ണര്‍ പറഞ്ഞു.