Kozhikode
ഡൽഹി: മർകസ് 60 വീടുകൾ നിർമിച്ചു നൽകും
കോഴിക്കോട് | വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് 60 വീടുകൾ നിർമിച്ചു നൽകുമെന്ന് മർകസ് ഭാരവാഹികൾ അറിയിച്ചു. പൂർണമായും തകർന്ന വീടുകൾക്ക് ആറ് ലക്ഷം രൂപയും ഭാഗികമായി തകർന്നവക്ക് ഒരു ലക്ഷം രൂപയും നൽകും. സീലാംപൂരിലെ വീട് കത്തിനശിച്ച മുഹമ്മദ് മുശ്താഖിന് ഫണ്ട് കൈമാറി മർകസ് ഡൽഹി കോ ഓഡിനേറ്റർ നൗശാദ് സഖാഫി ഭവന നിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിൽ രഹിതരായവർക്ക് തൊഴിലുപകരണ വിതരണവും മർകസിന് കീഴിൽ നടന്നുവരുന്നു.
ധാന്യക്കിറ്റുകൾ, പഠനോപകരണങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയും മർകസ് നൽകുന്നുണ്ട്. കലാപത്തിൽ സർവവും നഷ്ടമായവരെ സാധാരണ ജീവിതത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ മർകസ് സജീവമായി ഉണ്ടാകുമെന്ന് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുട്ടികൾക്കും ബന്ധുക്കൾക്കും കൗൺസലിംഗ് നൽകാനായി സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ മർകസ് ഡൽഹി പ്രതിനിധികളായ മുഹമ്മദ് ശാഫി നൂറാനി, മുഹമ്മദ് സാദിഖ് നൂറാനി, നൗഫൽ ഖുദ്റാൻ, മൗലാന ഖാരി സഗീർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.