Ongoing News
ചാമ്പ്യൻസ് ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ
ലണ്ടൻ | ചാമ്പ്യൻസ് ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. സീരി എ വമ്പന്മാരായ അറ്റ്‌ലാന്റ ലാ ലീഗയിൽ ശക്തരായ വലൻസിയയെയും പ്രീമിയർ ലീഗ് കരുത്തരായ ടോട്ടനം ആർ ബി ലെയ്പ്ഷിഗിനെയും നേരിടും.
ഗ്രൂപ്പ് സിയിൽ ഏഴ് പോയിന്റുമായി രണ്ടാമതായാണ് അറ്റ്‌ലാന്റ് ചാമ്പ്യൻസ് ലീഗിന്റെ അവസാന പതിനാറിലേക്ക് ടിക്കറ്റെടുത്തത്. മാഞ്ചസ്റ്റർ സിറ്റിയും ഷക്തറും ഉൾപ്പെട്ട ഗ്രൂപ്പിൽ കഷ്ടിച്ചാണ് അറ്റലാന്റ കയറിയത്. പ്രതിരോധ താരം ബോസ്‌കോ സൂതാലോ ഇല്ലാത്തതാണ് അറ്റ്‌ലാന്റയെ വലക്കുന്നത്. ഡച്ച് മിഡ്ഫീൽഡർ മാർട്ടൻ ഡി റൂണാണ് ടീമിന്റെ ശക്തി. ഡുവൻ സപാറ്റ, ജോസിപ് ഇലിസിൽ കൂടി ചേരുന്ന മുന്നേറ്റ നിരയിലാണ് അറ്റ്്ലാന്റയുടെ പ്രതീക്ഷ.
മറുഭാഗത്ത് ഗ്രൂപ്പ് എച്ചിൽ 11 പോയിന്റുമായാണ് ഒന്നാമതായാണ് വലൻസിയ എത്തുന്നത്. ഏത് വമ്പൻ ടീമിനെയും മറിച്ചിടാൻ കെൽപ്പുള്ളവരാണ് വലൻസിയ. ഹോം ഗ്രൗണ്ടിൽ കഴിഞ്ഞ പതിനാല് മത്സരങ്ങളിൽ വലൻസിയ തോൽവിയറിഞ്ഞിട്ടില്ല. ഡിഫെൻഡർ ഗബ്രിയേൽ സസ്പെൻഷൻ കാരണം ടീമിനു പുറത്താണ്. സ്‌ട്രൈക്കർ ജോഫ്രി കോണ്ടോഗ്ബിയ, റോഡ്രിഗോ, ഫെറാൻ ടോറസ്, മാക്‌സിമില്ലോ ഗോമസ് എന്നീ താരങ്ങളിലാണ് വലൻസിയക്ക് പ്രതീക്ഷ. അവസാന എട്ടിലെത്തണമെങ്കിൽ ഇരു ടീമിനും ജയം അനിവാര്യമായതിനാൽ മത്സരം കടുക്കുമെന്നുറപ്പ്.