Connect with us

Kerala

തോക്കുകളും തിരകളും കാണാതായിട്ടില്ല; സി എ ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം | പോലീസിന്റെ ആയുധ ശേഖരത്തില്‍നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന സി എ ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. തോക്കും വെടിക്കോപ്പുകളും കാണാതായതായുള്ള സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതില്‍ 1994മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2017ല്‍ത്തന്നെ വെടിക്കോപ്പുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച്അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

എസ്എപി ബറ്റാലിയനില്‍നിന്ന് 25 തോക്കുകള്‍ കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പില്‍ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനില്‍നിന്ന് തിരുവനന്തപുരത്തെ ഏ ആര്‍ ക്യാമ്പിലേയ്ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. 660 ഇന്‍സാസ് 5.56 എംഎം തോക്കുകള്‍ പോലീസ് ചീഫ് സ്റ്റോറില്‍നിന്നും എസ്‌ഐ ക്യാമ്പിലേയ്ക്ക് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. 616 തോക്കുകള്‍ പല ബറ്റാലിയനുകളിലേയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കിവരുന്ന 44 ഇന്‍സാസ് തോക്കുകള്‍ എസ്എപി ബറ്റാലിയനിലുണ്ട്.

ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും അവ സ്റ്റോറില്‍ ഉണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റോക്ക് രജിസ്റ്ററിലെ തെറ്റുകളും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.തോക്കുകള്‍ നിലവില്‍ ഉള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് ആശയക്കുപ്പങ്ങള്‍ക്കും കണക്കില്‍ തെറ്റുണ്ടാകാനും കാരണം.

സായുധ ബറ്റാലിയന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കല്‍ക്കൂടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ ഇവയുടെ വിവരങ്ങള്‍ കമ്പ്യൂട്ടറൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതില്‍ വരുത്തിയ തെറ്റുകള്‍ ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്. എന്നാല്‍ ആയുധങ്ങള്‍ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, വെടിയുണ്ടകള്‍ കാണാതായ സംഭവം ഐ ജി ശ്രീജിത്തിന്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി ഷാനവാസ് അന്വേഷണ ഉദ്യോഗസ്ഥന്‍. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. എഫ്‌ഐആറില്‍ പ്രതികളായ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest