Connect with us

Kerala

നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് : ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം തടവ്

Published

|

Last Updated

തൃശ്ശൂര്‍ | തൃശ്ശൂര്‍ പാഴായിയില്‍ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഒല്ലൂര്‍ സ്വദേശി ഷൈലജയെയാണ് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2016 ഓക്ടോബര്‍ 13 നാണ് കണ്ണൂര്‍ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകള്‍ മേഭയെ മണലിപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മായി ഷൈലജ വെള്ളത്തില്‍മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുട്ടിയുടെ രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷിച്ചെത്തിയ രക്ഷിതാക്കളോട് കുട്ടിയെ അന്യസംസ്ഥാന തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചു. പോലീസ് തുടര്‍ന്ന് നടതതിയ ചോദ്യം ചെയ്യലില്‍ ് മൊഴിയിലെ വൈരുദ്ധ്യമാണ് ഷൈലജയെ കുടുക്കിയത്.

ജില്ലാ കോടതിയിലെ ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് നടത്തിയത്. കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ആസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് വിസ കിട്ടാത്തതിനാലാണ് തെളിവെടുപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കിയത്.