Connect with us

National

അമാനതുല്ലാ ഖാന്റെ വിജയം ആഘോഷിച്ച ബന്ധുക്കൾക്ക് പോലീസിന്റെ ക്രൂരമർദനം

Published

|

Last Updated

മീററ്റ് | ഡൽഹിയിലെ ഓഖ്‌ലയിൽ നിന്ന് വിജയിച്ച എ എ പി നേതാവ് അമാനതുല്ലാ ഖാന്റെ വിജയം ആഘോഷിച്ച ബന്ധുക്കൾക്ക് ഉത്തർ പ്രദേശ് പോലീസിന്റെ ക്രൂരമർദനം. മീററ്റിലെ അഗ്‌വാൻപൂരിലാണ് അമാനതുല്ലാ ഖാന്റെ ബന്ധുക്കൾ വിജയം ആഘോഷിച്ചത്. ശഹീൻ ബാഗ് ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർഥിയെ എഴുപതിനായിരത്തിലേറെ വോട്ടുകൾക്കാണ് അമാനതുല്ലാ ഖാൻ പരാജയപ്പെടുത്തിയത്.

വിജയം അറിഞ്ഞതോടെ ഖാന്റെ ജന്മാനാടായ അഗ്‌വാൻപൂരിൽ ആഘോഷം തുടങ്ങി. ഏറെ വൈകാതെ സ്ഥലത്തെത്തിയ പരീക്ഷിത്ഗഢ് പോലീസ് ബന്ധുക്കളെയും ഗ്രാമീണരെയും ലാത്തിച്ചാർജ് ചെയ്തു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നെന്നും അതിനാൽ ഒത്തുകൂടാനും ആഘോഷിക്കാനും അനുവാദമില്ലെന്നുമായിരുന്നു പോലീസിന്റെ അവകാശവാദം. ബന്ധുക്കൾ മധുരം വിതരണം ചെയ്യുമ്പോഴാണ് പോലീസ് അതിക്രമം അഴിച്ചുവിട്ടത്. യുവതികളോട് പോലീസ് മോശമായി പെരുമാറി. 17കാരിയുടെ മുടിവലിച്ച് തെരുവിലൂടെ നടത്തിച്ചു. എം എൽ എയുടെ ബന്ധുക്കളെ തിരിച്ചറിയാൻ തങ്ങളെ സഹായിക്കണമെന്നും പോലീസ് പെൺകുട്ടിയോട് പറഞ്ഞു. ഒരു മണിക്കൂറോളമാണ് പെൺകുട്ടിയെ പോലീസ് മുടിപിടിച്ച് നടത്തിച്ചത്. മറ്റൊരു പെൺകുട്ടിയുടെ ദുപ്പട്ടയും പോലീസ് വലിച്ചു. ഒരു വ്യാപാരിയെയും ക്രൂരമായി മർദിച്ചിട്ടുണ്ട്. 144 ലംഘിച്ചതിന് 13 പേർക്കെതിരെയും നിരവധി ഗ്രാമീണർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഖാന്റെ ബന്ധു നൂറുല്ലയുടെ പേരാണ് എഫ് ഐ ആറിൽ പ്രധാനമായും രേഖപ്പെടുത്തിയത്.

എന്തു കൊണ്ടാണ് ആ ഘോഷം തടഞ്ഞതെന്നും കേസെടുത്തതെന്നും മനസ്സിലാകുന്നില്ലെന്ന് അമാനതുല്ല ഖാൻ പ്രതികരിച്ചു.

Latest