Health
കൊറോണ...
ലോകമെങ്ങും കൊറോണ വൈറസ് ബാധയുടെ ഭീതിയിലാണ്. നാൾക്കുനാൾ പുതിയ തരം വൈറസുകൾ പരക്കുമ്പോൾ ആശങ്കയിലാണ് ലോകം. കൊറോണ വൈറസ് മൂലം ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയിട്ടുള്ളത് ചൈനക്കാണ്. ചൈനയുടെ സമ്പദ് വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചാണ് കൊറോണ വൈറസ് നീങ്ങുന്നത്. കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 600 കവിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് ബാധ മൂലം ചൈനയുടെ ആഭ്യന്തര കയറ്റുമതിയിൽ സംഭാവന ചെയ്ത 90 ശതമാനം കമ്പനികളും ഇപ്പോൾ തകർച്ചയിലേക്ക് വഴുതി വീണിരിക്കുകയാണ്.
മാത്രമല്ല, കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥക്ക് 62 ബില്യൺ ഡോളറിന്റെ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. ഇതുകൂടാതെ ആഗോള സമ്പദ് വ്യവസ്ഥയും കൂടുതൽ പ്രതിസന്ധിയിലേക്ക് വഴുതി വീണിരിക്കുകയാണ്. ചൈനയിലെ വ്യാവസായിക ഉത്പാദനത്തിൽ കൊറോണ വൈറസ് ബാധ മൂലം അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ചൈനീസ് കറൻസിയായ യുവാൻ 1.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ചൈനയുടെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം കൊറോണ വൈറസിന്റെ ആഘാതത്തിൽ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവീണു.
അതേസമയം, ലോകത്തിന്റെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബും, ഉത്പാദന കേന്ദ്രവുമാണ് ചൈനയെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ചൈനയിൽ ശക്തമായ യാത്രാ വിലക്കുകളാണ് കൊറോണ വൈറസിന്റെ ആഘാതത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ആഗോള ഉപഭോഗത്തെയും ഉത്പാദന വളർച്ചയെയുമെല്ലാം പിന്നോട്ടടിപ്പിക്കുമെന്നാണ് വിദഗ്ധർ ഒന്നടങ്കം ഇപ്പോൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ സംഘർഷങ്ങളേക്കാൾ വലിയ രീതിയിലാണ് മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കൊറോണ വൈറസ് ഇപ്പോൾ ലോക ജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂലം ലോക സമ്പദ് വ്യവസ്ഥ തളർച്ചയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് വിദഗ്ധരുടെ ഭാഷ്യം.
ടൂറിസം വ്യവസായം തളർച്ചയിലേക്ക്
ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകൾ, വ്യവസായിക ഉത്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോൾ തളർച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തൽ. മാത്രമല്ല എണ്ണ വ്യാപാരം പോലും തളർച്ചയിലകപ്പെട്ടു. എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങൾ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക.
ഇന്ത്യയിൽ നിന്നുള്ള ഒരു ബില്യൺ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തിൽ നിന്നുള്ള ചെമ്മീൻ, മത്സ്യം എന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2003ൽ സാർസ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനക്ക് 20 ബില്യൺ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യൻ ഡവലപ്മെന്റ് ബേങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതേ ആഘാതം കൊറോണ വൈറസിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോക സാമ്പത്തിക വിദഗ്ധരും ആഗോള സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, കൊറോണ വൈറസ് ബാധ ഏറ്റവുമധികം മുറിവുണ്ടാക്കിയിട്ടുള്ളത് വ്യോമയാന മേഖലയെയും ടൂറിസം മേഖലയെയുമാണെന്നാണ് വിലയിരുത്തൽ. ആഘാതം കൂടുതൽ കാലം നിലനിൽക്കില്ലെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള പരുക്കുകളും, ബിസിനസ് മേഖലകളിലുണ്ടായ നഷ്ടങ്ങളും നികത്തുക അത്രയെളുപ്പമല്ല.
കൊറോണ വൈറസ് ആഘാതത്തിൽ കമ്പനികൾ
വുഹാൻ നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത തന്നെയാണ് ലോക കമ്പനികളും ഇപ്പോൾ ഭീതിയോടെ ഉറ്റുനോക്കുന്നത്. എന്താണന്നല്ലേ, വമ്പൻ കമ്പനികളുടെ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന ചെംഗ്ഡു, ഷാംഗ്ഹായ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് 500 കി.മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതായത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിനോട് ചേർന്നാണ് ആപ്പിൾ അടക്കമുള്ള കമ്പനികൾ ഉത്പാദന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്നർഥം. ചൈനയിലാണ് പ്രധാനമായും ഇവരുടെയെല്ലാം ഉത്പാദനം നടക്കുന്നത്. കൊറോണ വൈറസിന്റെ ആഘാതത്തിൽ ഈ കമ്പനികളെല്ലാം ഇപ്പോൾ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ആപ്പിളിന്റെ പതിനായിരത്തിൽപ്പരം തൊഴിലാളികളും ചൈനയിലുണ്ട്. ചില്ലറ വിൽപ്പന കേന്ദ്രങ്ങളടക്കം ആപ്പിളിന് ചൈനയിലുണ്ട്. ഇങ്ങനെ നീറുന്ന പ്രശ്നങ്ങളോടെയാണ് ലോക ബിസിനസ് കമ്പനികളും ടെക് കമ്പനികളും ഇപ്പോൾ കടന്നുപോകുന്നത്. ആപ്പിളിന്റെ പ്രധാന ഉത്പന്നമായ ഐപ്പാട് അടക്കം ചൈനയിലാണ് നിർമിക്കുന്നത്. കൊറോണ വൈറസിന്റെ ആഘാതം മൂലം ക്രൂഡ് ഓയിൽ വിലയിൽ അടക്കം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട് നിലവിൽ. നിലിവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 54 ഡോളർ വരെ എത്തിയിട്ടുണ്ട്.
വി മുബഷിർ
mubashirvofficial@gmail.com