Connect with us

Kerala

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൊലപാതകം: നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്തെ കാട്ടാക്കട കാഞ്ഞിരംവിളയില്‍ യുവാവിനെ മണല്‍മാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച കാണിച്ച നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കാഞ്ഞിരംവിള സ്വദേശി സംഗീതിനെ കൊലപ്പെടുത്തിയ കേസില്‍ എ എസ് ഐ അനില്‍കുമാര്‍, സി പി ഒമാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവരെയാണ് റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തത്. മണ്ണുമാഫിയ വീട്ടിലെത്തി അതിക്രമം കാണിക്കുന്നതായി കുടുംബം പരാതി നല്‍കിയിട്ടും പോലീസുകാര്‍ വീഴ്ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതായി നെടുമങ്ങാട് ഡി വൈ എസ് പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷനുണ്ടായിരിക്കുന്നത്.

സംഗീതിന്റെ മൂന്നു വാരിയെല്ലുകളാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ചുള്ള അടിയില്‍ പൊട്ടിയത്. തന്റെ വസ്തുവില്‍നിന്ന് മണ്ണു കടത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ സംഗീത്, കാര്‍ കൊണ്ടിട്ട് വഴി തടസപ്പെടുത്തി. പോലീസ് വന്നിട്ടു പോകാമെന്ന് സംഗീത് പറഞ്ഞപ്പോള്‍ മണ്ണുകടത്തു സംഘം കാര്‍ തള്ളിമാറ്റി ടിപ്പറിനും മണ്ണുമാന്തി യന്ത്രത്തിനും പോകാന്‍ വഴിയൊരുക്കി. എതിര്‍ത്ത സംഗീതിനെ ആദ്യം ടിപ്പര്‍ കൊണ്ട് ഇടിച്ചു. തറയില്‍വീണ സംഗീത് എഴുന്നേറ്റ് വീണ്ടും തടയാന്‍ ശ്രമിച്ചപ്പോള്‍ മണ്ണുമാന്തി യന്ത്രത്തിന്റെ പിന്‍വശത്തെ ബക്കറ്റ് ഉപയോഗിച്ച് നെഞ്ചിലും തലയിലും അടിച്ചു. ഇടിഞ്ഞുവീണ മതിലിനടിയിലേക്ക് സംഗീത് വീണപ്പോള്‍ സംഘം വാഹനങ്ങളുമായി കടന്നു.

വിജിനാണ് കേസിലെ ഒന്നാം പ്രതി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ ചാരുപാറ കോട്ടേക്കോണം വീട്ടില്‍ സജു, ടിപ്പര്‍ ഉടമ കിഴമച്ചല്‍ പത്മിനി നിവാസില്‍ ഉത്തമന്‍, ടിപ്പര്‍ ഡ്രൈവര്‍ കൊല്ലക്കോണം കുഴിവിള വീട്ടില്‍ ലിനു, ടിപ്പറിന്റെ ക്ലീനര്‍ കൂവളശേരി റോഡരികത്തുവീട്ടില്‍ മിഥുന്‍, ബൈജു, ടിപ്പര്‍ ഒളിപ്പിക്കാന്‍ സഹായിച്ച ലാല്‍കുമാര്‍, വിനീഷ് എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഗീതിനെ ഇടിച്ച മണ്ണുമാന്തി യന്ത്രം കുഴലാര്‍ മുളയംകോട് ഭാഗത്തുള്ള വിജിന്റെ പഴയ പാറ ക്വാറിയില്‍നിന്നും, ടിപ്പര്‍ തമിഴ്‌നാട്ടിലെ മേപ്പാല എന്ന സ്ഥലത്തെ ഹോളോബ്രിക്‌സ് കമ്പനിയില്‍നിന്നും കണ്ടെത്തിയിരുന്നു.

Latest