National
ഡല്‍ഹിയില്‍ എ എ പി തംരഗമെന്ന് എക്‌സിറ്റ് പോളുകള്‍
ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരം ശക്തമായി നിലനില്‍ക്കവെ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോളുകൾ. 44 മുതൽ 57 വരേ സീറ്റുകൾ നേടി എഎപി ഹാട്രിക് വിജയത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോൾ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. എല്ലാ എക്സിറ്റ് പോളുകളും ആം ആദ്മിക്ക് ശക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് പരമാവധി 26 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. ശഹീന്‍ബാഗ് പറഞ്ഞുള്ള ബി ജെ പിയുടെ ധ്രുവീകരണ ശ്രമം ലക്ഷ്യം കാണില്ലെന്നും പരമ്പരാഗത മേഖലകളില്‍ പോലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും എക്‌സിറ്റ്‌പോളുകള്‍ പറയുന്നു.
ബി ജെ പിയെ വലിത തോതില്‍ പിന്തുണക്കുന്ന ടൈംസ് നൗ സര്‍വ്വേ പ്രകാരം എ എ പിക്ക് 44 സീറ്റാണ് പ്രവചിക്കുന്നത്. ബി ജെ പി 26 സീറ്റ് നേടുമെന്നും കോണ്‍ഗ്രസിന് ഒന്നും ലഭിക്കില്ലെന്നും ഇവര്‍ പറയുന്നു. ബി ജെ പിക്കായി വലിയ തോതില്‍ പ്രചാരണം നടത്തുന്ന ദേശീയ മാധ്യമായ റിപ്പബ്ലിക് ടിവി ആം ആദ് മി പാര്‍ട്ടിക്ക് വമ്പന്‍ വിജയമാണ് പ്രവചിക്കുന്നത്. എ എ പി 48 മുതല്‍ 61 സീറ്റ് വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒമ്പത് മുതല്‍ 21 സീറ്റുവരെ ബി ജെ പി നേടാമെന്നും കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും ഇവര്‍ പറയുന്ുന. എ ബി പി- സി വോട്ടര്‍, ന്യൂസ് എക്‌സ്, ടിവി9- ഭാരത് തുടങ്ങിയ എല്ലാ സര്‍വ്വേകളും എ എ പിയുടെ വിജയം പ്രവചിക്കുന്നു.
പോളിംഗ് ശതമാനത്തിലെ വലിയ കുറവ് ബി ജെ പിയെയാണ് കാര്യമായി ബാധിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ശഹീന്‍ബാഗ് അടക്കമുള്ള പൗരത്വ പ്രതിഷേധ മേഖലകളില്‍ കനത്ത പോളിംഗ് നടന്നതായാണ് റിപ്പോര്‍ട്ട്. മധ്യവര്‍ഗ വിഭാഗങ്ങളില്‍ നല്ലൊരു വിഭാഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതായി മാധ്യമങ്ങള്‍ പറയുന്നു. ഇതാണ് ബി ജെ പിയെ ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസിന്റെ പരമ്പാരഗത മേഖലകളില്‍ പോലും എ എ പി കടന്നുകയറിയതായി മാധ്യമങ്ങള്‍ പറയുന്നു.
70ല്‍ 36 സീറ്റുകളാണ് ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.