Connect with us

Kerala

മാര്‍ക്കറ്റിനുള്ളില്‍ മത്സ്യ വ്യാപാരിയെ കുത്തിക്കൊന്നു

Published

|

Last Updated

കൊല്ലം | കൊല്ലത്തെ പനയം ഗ്രാമ പഞ്ചായത്തിനോട് ചേര്‍ന്ന താന്നിക്ക മുക്ക് മാര്‍ക്കറ്റില്‍ മത്സ്യ വ്യാപാരിയെ കുത്തിക്കൊന്നു. രാവിലെ 11 ഓടെയാണ് സംഭവം. ഞാറയ്ക്കല്‍ സജ്‌ന മന്‍സിലില്‍ ഇസ്മാഇല്‍ (55) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നീരാവില്‍ സ്വദേശിയും മാര്‍ക്കറ്റിലെ മത്സ്യ വിതരണക്കാരനുമായ ഷാജഹാന്‍ (24) അഞ്ചാലുംമൂട് പോലീസില്‍ കീഴടങ്ങി. കുത്തേറ്റ് വീണ ഇസ്മാഇലിനെ കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അഞ്ചാലുംമൂട് മാര്‍ക്കറ്റ് ലേലത്തില്‍ എടുത്തിരിക്കുന്നത് ഇസ്മാഇലാണ്. മത്സ്യം മൊത്തമായി എടുത്ത് മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് വില്‍പനക്കാര്‍ക്ക് കച്ചവടം നടത്തി വരികയായിരുന്നു ഇസ്മാഇല്‍. മത്സ്യ കച്ചവടക്കാരനായിരുന്ന ഷാജഹാന്റെ പിതാവ് ഷംസുദ്ദീന്‍ ഇസ്മാഇലില്‍ നിന്നാണ് മത്സ്യം വിതരണത്തിനെടുത്തിരുന്നത്. ഷംസുദ്ദീന്‍ മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചു. പിതാവിന്റെ മരണത്തിന് ശേഷം ഷാജഹാന്‍ നേരിട്ട് മത്സ്യം എടുത്താണ് താന്നിക്ക മുക്ക് മാര്‍ക്കറ്റിലെത്തിച്ച് കച്ചവടം നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ഇസ്മാഇലും ഷാജഹാനും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.

വെള്ളിയാഴ്ച മാര്‍ക്കറ്റിലെത്തിയ ഇസ്മാഇലും ഷാജഹാനും തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു . മത്സ്യം മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ഇസ്മാഇലിനെ കുത്തിയത്. ഈ കത്തിക്കു പുറമെ സംഭവ സ്ഥലത്ത് നിന്നും ഒരു കറിക്കത്തിയും പോലീസ് കണ്ടെടുത്തു. ഇസ്മാഇലിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സുല്‍ബത്ത് ബീവിയാണ് ഭാര്യ. മക്കള്‍: സജ്‌ന, സബ്‌ന, സെയ്ദാലി. മരുമക്കള്‍: ഷാനവാസ്, ഷാന്‍.

---- facebook comment plugin here -----

Latest