Connect with us

National

'ഈ മാസം വിവാഹമാണ്; നാട്ടിലെത്തിക്കണം': ചൈനയില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിനോട് യുവതി

Published

|

Last Updated

ന്യൂഡല്‍ഹി |  തന്റെ വിവാഹം അടുത്തെത്തിയതിനാല്‍ ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സ്വദേശിയായ യുവതി രംഗത്ത്. ഈ മാസം തന്റെ വിവാഹമാണെന്നും ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആന്ധ്ര കര്‍ണൂല്‍ സ്വദേശിയായ ജ്യോതി കേന്ദ്ര സര്‍ക്കാറിനോട് വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. കൊറോണ മൂലം ഇതിനകം നൂറ്കണക്കിന് പേര്‍ മരിച്ച ചൈനയിലെ വുഹാനിലാണ് ജ്യോതി കഴിയുന്നത്.

വുഹാനില്‍ നിന്നും ഇന്ത്യക്കാരെകൊണ്ടുവന്ന ആദ്യ വിമാനത്തില്‍ വരണ്ടേതായിരുന്നു ജ്യോതി. എന്നാല്‍ ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ യാത്ര നിഷേധിച്ചു. തുടര്‍ന്ന് രണ്ടാമത്തെ വിമാനത്തില്‍ മടങ്ങാന്‍ ഉദ്ദേശിച്ചെങ്കിലും പിന്നീട് പോകാമെന്ന നിര്‍ദേശമാണ് നല്‍കിയത്.

ഞാനും എന്റെ സഹപ്രവര്‍ത്തകരും വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞങ്ങളില്‍ രണ്ടുപേര്‍ക്ക് നല്ല പനി ഉണ്ടായിരുന്നതിനാല്‍ ആദ്യ സംഘത്തിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കി. നിങ്ങളെ അടുത്ത തവണ കൊണ്ടുപോകാമെന്നാണ് അപ്പോള്‍ അറിയിച്ചത്. എന്നാല്‍ വൈകീട്ട് രണ്ടാമത്തെ വിമാനത്തിലും ഞങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ല എന്നറിയിച്ച് അധികൃതരുടെ ഫോണ്‍കോള്‍ എത്തി.

ഞങ്ങള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നോ, ഇല്ലെന്നോ ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഞങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് തെളിയിക്കാന്‍ വൈദ്യപരിശോധനക്ക് തയ്യാറാണെന്നും ജ്യോതി വീഡിയോ സന്ദേശത്തില്‍ പറയുന്നു.
വുഹാനില്‍ നിന്ന് ആദ്യസംഘം പുറപ്പെടുമ്പോള്‍ തനിക്ക് നേരിയ പനി മാത്രാണ് ഉണ്ടായിരുന്നതെന്നും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉണ്ടായതാണ് അതെന്നും ജ്യോതി പറയുന്നു.”എനിക്കിപ്പോള്‍ പനിയില്ല. കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങളുമില്ല. എന്നെ തിരികെ വീട്ടിലെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണെന്നും ജ്യോതി പറഞ്ഞു.

Latest