Connect with us

National

സ്ഥലമേറ്റെടുക്കല്‍ തടഞ്ഞു; ബംഗാളില്‍ അധ്യാപികയെ റോഡിലൂടെ കെട്ടിവലിച്ചു

Published

|

Last Updated

കൊല്‍ക്കത്ത |  റോഡ് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കാനെത്തിയവരെ തടഞ്ഞതിന് ബംഗാളില്‍ അധ്യാപികയായ യുവതിയെ കയര്‍കൊണ്ട് കൈകള്‍ ബന്ധിച്ച് റോഡിലൂടെ കെട്ടിവലിച്ചതായി പരാതി. ദക്ഷിണ ദിനജ്പുറിലെ ഫാത നഗര്‍ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് റോഡിനായി സ്ഥലമേറ്റെടുക്കാന്‍ പഞ്ചായത്ത് അധികൃതരും പ്രവൃത്തിക്കായി നിര്‍മാണ തൊഴിലാളികളും എത്തിയതോടെ അധ്യാപിക സമൃതികോന എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. റോഡ് നിര്‍മാണത്തിന് തന്റെ സ്ഥലം വിട്ടുനല്‍കാനാകില്ലെന്ന് പറഞ്ഞായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്.

പ്രതിഷേധത്തില്‍ ക്ഷുഭിതരായ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ അമല്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുളള പുരുഷന്മാരുടെ സംഘം ഇവരെ മര്‍ദിക്കുകയും കാലുകള്‍ കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കൈകളില്‍ പിടിച്ച് റോഡിലൂടെ വലിച്ച് നീക്കി.ഇത് തടയാനെത്തിയ സ്മൃതികോനയുടെ മൂത്ത സഹോദരി സോമ ദാസും അക്രമത്തിനിരയായി. ഇവരേയും നിലത്ത് തള്ളിയിട്ട ശേഷം വലിച്ചിഴക്കുകയായിരുന്നു. സഹോദരിമാര്‍ക്കൊപ്പം ഇവരുടെ അമ്മയെയും തള്ളിയിട്ടതായി പരാതിയുണ്ട്.

സ്മൃതികോനയെ കയര്‍കെട്ടി വലിച്ചുനീക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മെറൂണ്‍ നിറത്തിലുള്ള മാക്‌സി ധരിച്ച സ്ത്രീയുടെ കാല്‍മുട്ടുകള്‍ കയര്‍ ഉപയോഗിച്ച് ഒരാള്‍ കൂട്ടിക്കെട്ടുന്നതും ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അവരെ വലിച്ചിഴക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

ആക്രമണത്തില്‍ പരുക്കേറ്റ സ്മൃതികോനയെയും സോമ ദാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോമ ദാസിനെ പ്രഥമശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു. ശനിയാഴ്ച സ്മൃതികോനയെയും ഡിസ്ചാര്‍ജ് ചെയ്തു. ഞായറാഴ്ചയാണ് സ്മൃതികോന ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അമലാണ് അക്രമത്തിന് ആഹ്വാനം നല്‍കിയതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
സംഭവം വിവാദമായതോടെ അമല്‍ സര്‍ക്കാരിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അര്‍പിത ഘോഷ് അറിയിച്ചു.

Latest