Connect with us

National

നിര്‍ഭയ: വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹരജിയും രാഷ്ട്രപതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹരജിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. വെള്ളിയാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹരജി കൈമാറിയിരുന്നത്. ദയാഹരജിക്കൊപ്പം അത് തള്ളണമെന്ന ശിപാര്‍ശയും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ചിരുന്നു. തള്ളണമെന്ന ശിപാര്‍ശയോടെയാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ദയാഹരജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നത്. മറ്റൊരു പ്രതിയായ മുകേഷ് കുമാര്‍ സിംഗിന്റെ ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.

അതിനിടെ, കേസിലെ നാലു പ്രതികളുടെയും മരണവാറണ്ട് ഡല്‍ഹി കോടതി വെള്ളിയാഴ്ച അനിശ്ചിത കാലത്തേക്ക് സ്റ്റേ ചെയ്തു. രാഷ്ട്രപതിക്കു ദയാഹരജി നല്‍കിയതായി വ്യക്തമാക്കി പ്രതികളായ അക്ഷയ് കുമാര്‍, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് സ്റ്റേ ഉത്തരവ്.
ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വിനയ് ശര്‍മ ദയാഹരജി സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

കേസില്‍ ഇനി അക്ഷയ് സിംഗ്, പവന്‍ കുമാര്‍ എന്നിവര്‍ ദയാഹരജി നല്‍കാന്‍ ബാക്കിയുണ്ട്. കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്തക്ക് സുപ്രീംകോടതി മുമ്പാകെ തിരുത്തല്‍ ഹരജിയും നല്‍കാം. പ്രതികള്‍ ഹരജികളുമായി മുന്നോട്ട് പോയാല്‍ ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാവും വധശിക്ഷ നടപ്പാക്കുക. കേസിലെ പ്രതിയായ മുകേഷ് സിംഗ് നല്‍കിയ ദയാഹരജി ജനുവരി 17ന് രാഷ്ട്രപതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ ഇയാള്‍ നല്‍കിയ ഹരജി സുപ്രീം കോടതിയും തള്ളി.

Latest