Connect with us

Kerala

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കുറ്റപത്രം; ശ്രീറാം ഒന്നാ‌ം പ്രതി, വഫ രണ്ടാം പ്രതി

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വാഹനമോടിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയും കാറിൽ ഒപ്പമുണ്ടായിരുന്ന പെണ്‍ സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമായാണ് കുറ്റപത്രം. തിരുവനന്തപും വഞ്ചിയൂർ സി ജെ എം കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചതാണ് അപകടം കാരണമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഐപിസി 304 മനപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനേമാടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, മോട്ടോർ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് ശ്രീറാമിന് എതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച ശ്രീറാമിനെ വാഹനമോടിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വഫക്ക് എതിരായ കുറ്റം. വഫ ഫിറോസ് നിരന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്ന് 66 പേജുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. 100 സാക്ഷികളെ വിസ്തരിച്ചു. 75 തൊണ്ടിമുതലുകളും 84 രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിന് ദാരുണ അന്ത്യം സംഭവിച്ചത്. രാത്രി ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്േറ്റഷനു സമീപം വെച്ച് ശ്രീറാം അമിതവേഗത്തിൽ ഓടിച്ച കാർ ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബെെക്ക് റോഡ് സെെഡിൽ ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു ബഷീർ.

അപകടം നടന്ന ആദ്യ നിമിഷം മുതൽ പ്രതിയെ രക്ഷപ്പെടുത്താൻ പോലീസ് പഴുതുകൾ ഒരുക്കിയിരുന്നു. രക്തപരിശോധന വെെകിപ്പിച്ചതിലൂടെ പ്രതി മദ്യപിച്ചുവെന്നതിനുള്ള സുപ്രധാന തെളിവ് മുക്കാൻ പോലീസിനായി. കേരളത്തിലെ മാധ്യമപ്രവർത്തകരും സിറാജ് മാനേജ്മെൻറും ഉണർന്നു പ്രവർത്തിച്ചതോടെയാണ് ശ്രീറാം അറസ്റ്റിലായത്. പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങി.

ശ്രീറാം വെങ്കിട്ടരാമൻ സർവേ ഡയറകടറായി സ്ഥാനമേൽക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു അപകടം. അപകടത്തെ തുടർന്ന് വെങ്കിട്ടരാമനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സസ്പെൻഷൻ പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയെങ്കിലും ഇത് തള്ളിയ മുഖ്യന്ത്രി സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു.

Latest