Connect with us

National

വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി; സംഘത്തില്‍ 42 മലയാളികള്‍

Published

|

Last Updated

ന്യൂഡല്‍ഹി |കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42പേര്‍ മലയാളികളാണ്.ഇന്നലെ രാത്രി 12 ഓടെയാണ് വിമാനം വുഹാനില്‍നിന്നും പുറപ്പെട്ടത്.

234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.
ഇവരെ ഹരിയാനയിലെ മനേസറില്‍ തയ്യാറാക്കിയ ഐസോലേഷന്‍ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം ഇവരെ നിരീക്ഷിക്കാനാണ് തീരുമാനം. ഇതിനായ് ക്യാമ്പില്‍ വിദഗ്ധ ഡോക്ടറര്‍മാരേയും ഉദ്യോഗസ്ഥരേയും ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതര്‍ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്.

325 പേരെയും ഒരുമിച്ചുതാമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍, 50 പേര്‍ക്കുവീതം കഴിയാവുന്ന ബാരക്കുകളാണ് ഒരുക്കിയത്. ഒരിടത്തുള്ളവരെ മറ്റൊരിടത്തുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കില്ല. ഹുബെ പ്രവിശ്യയില്‍നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.

Latest