Connect with us

Kerala

പൗരത്വ ഭേദഗതിയെ എതിർക്കണം; 11 മുഖ്യമന്ത്രിമാർക്ക് പിണറായി കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമം സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടി പതിനൊന്ന് മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണമെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷ മൂല്യം. ഇന്നത്തെ ഈ പ്രതിസന്ധി മറികടന്ന് അത് കൂടുതൽ ശക്തിയാർജ്ജിക്കും എന്നാണ് ഉറച്ച വിശ്വാസം.

ദേശീയ പൗരത്വ രജിസ്റ്ററിനെ (എൻ സി ആർ) ക്കുറിച്ചാണ് കടുത്ത ആശങ്ക ഉയർന്നിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തി വെച്ചു.

പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31 ന് പാസാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആ പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം എന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാനമായ നടപടികളിലേക്കു നീങ്ങുന്നത് പരിഗണിക്കണം. അങ്ങനെയുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണ് തുറപ്പിക്കും എന്നാണ് പ്രത്യാശയെന്നും കത്തി പറയുന്നു.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് കത്തയച്ചത്.

Latest