National
സോഷ്യൽ മീഡിയയിലെ അഭിപ്രായ വോട്ടെടുപ്പിലും കേന്ദ്രത്തിന് വൻ തിരിച്ചടി
ന്യൂഡൽഹി | പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ മോദി സർക്കാറിന് വൻ തിരിച്ചടി.
വിവിധ സംഘടനകളും മാധ്യമ സ്ഥാപനങ്ങളും നടത്തിയ സർവേയുടെ ഫലം ചേർത്തുവെച്ച് സിയാസെത് ഡെയ്‌ലി പുറത്തുവിട്ട റിപ്പോർട്ടിലാണ് സർക്കാറിനെ ജനം തള്ളിയതായി വ്യക്തമാകുന്നത്. ഇന്ത്യപോൾ ഡോട്ട് ഇൻ എന്ന സ്ഥാപനം നടത്തിയ സർവേയിൽ 89.8 ശതമാനം പേരും പൗരത്വ നിയമഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പ്രതികൂലിച്ച്് വോട്ട് രേഖപ്പെടുത്തി. “നിങ്ങൾ പൗരത്വ ഭേദഗതി നിയമത്തെയും എൻ ആർ സിയെയും അനുകൂലിക്കുന്നവോ” എന്നായിരുന്നു ചോദ്യം.
20 ലക്ഷത്തിലേറെ പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ രണ്ട് ലക്ഷത്തോളം പേർ മാത്രമാണ് അനുകൂലിക്കുന്നതായി വോട്ട് ചെയതത്. പൗരത്വ ഭേദഗതിയിൽ നിങ്ങളുടെ നിലപാട് എന്താണെന്ന് ചോദിച്ച് ഡെക്കാൻ ഹെറാൾഡ് നടത്തിയ സർവേയിലും 64 ശതമാനം പേർ നിയമത്തെ എതിർത്തു.
സിയാസെത് ഡോട്ട് കോം ആരംഭിച്ച സർവേയിൽ 80 ശതമാനം പേരും പുതിയ ക്യാമ്പയിന് എതിരെയാണ് വോട്ട് ചെയ്തത്. സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധിർ ചൗധരി ഫേസ്ബുക്ക് വഴി നടത്തിയ പോളിലും 64 ശതമാനം പേർ പൗരത്വ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായി വെട്ട് രേഖപ്പെടുത്തി.
ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരൺ നടത്തിയ സർവേയിൽ 54 ശതമാനം പേരും “അല്ല” എന്നാണ് വോട്ട് രേഖപ്പെടുത്തിയത്.
പോസ്റ്റ് മുക്കി മുങ്ങി
പൗരത്വ വിഷയത്തില്‍ സര്‍ക്കാരിനുള്ള പിന്തുണയറിയാന്‍ നടത്തിയ പോളുകൾ ഡിലീറ്റ് ചെയ്ത് മുങ്ങിയവരുമുണ്ട്. ഇപ്പോള്‍ ബി ജെ പിയെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നിങ്ങൾ അനുകൂലിക്കുന്നോ എന്ന ഓൺലൈൻ വോട്ടെടുപ്പ് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി. വിഷയത്തില്‍ പ്രതികരിച്ചവരെല്ലാം സര്‍ക്കാരിനെ എതിർത്തു. ഇത് സി എ എ അനുകൂലികളെ ചൊടിപ്പിച്ചതിനു പിന്നാലെ പോസ്റ്റ് മുക്കി മുങ്ങി.
സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫണ്ടേഷനും പോൾ നടത്തി വെട്ടിലായി. സി എ എയ്ക്കും എൻആർസിക്കുമെതിരായ നടക്കുന്ന പ്രതിഷേധം ന്യായമാണോ എന്നതായിരുന്നു ചോദ്യം. പൗരത്വ നിയമത്തെ ന്യായീകരിച്ചുള്ള വിഡിയോയുടെ ലിങ്കും കൂടെ ചേർത്തിരുന്നെങ്കിലും കാര്യങ്ങൾ പ്രതീക്ഷിച്ച പോലെയായില്ല. പിന്നീട് വിഡിയോ പോസ്റ്റ് ചെയ്തവര്‍ തന്നെ ഡിലീറ്റ് ചെയ്ത് മുങ്ങി. മണിക്കൂറുകൾക്കകം നിരവധി പേർ എതിർത്ത് വോട്ട് ചെയ്തതതിന്റെ സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്ത് സൈബർലോകം ഇവരെയും വെറുതെവിട്ടില്ല.