Kerala
സംയുക്ത സമരത്തിന് തുര്‍ച്ചയുണ്ടാവുമെന്ന് സര്‍വകക്ഷി യോഗം; ബി ജെ പി പങ്കെടുത്തില്ല
തിരുവനന്തപുരം | സംസ്ഥാനമോ പ്രത്യേക രാഷ്ട്രീയ കക്ഷിയോ മാത്രം നേരിടുന്ന വെല്ലുവിളിയല്ല ഇപ്പോള്‍ രാജ്യത്തുള്ളതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഉണ്ടായ സംയുക്ത പ്രക്ഷോഭത്തിന് തുടര്‍ച്ച വേണമെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ സമ്മേളനം സംഘടിപ്പിക്കണമെന്നും സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആവശ്യം എല്ലാ കക്ഷിളും അംഗീകരിക്കുകയായിരുന്നു. യോഗം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ തുടരുന്നു. ഭരണഘടനാ സംരക്ഷണത്തിന് കക്ഷി ഭേദമില്ലാതെ ഒരു കുടക്കീഴില്‍ അണിനരന്ന് കൊണ്ടുള്ള പ്രക്ഷോഭ പരിപാടികള്‍ യോഗം ആസൂത്രണം ചെയ്യും.
എന്നാല്‍, ബി ജെ പി നേതാക്കള്‍ ഗോബാക്ക് വിളികളുയർന്നു. യോഗത്തിനെത്തിയ എം എസ് കുമാറും ജെ ആർ പത്മ കുമാറും ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് മടങ്ങി. യോഗം വിളിച്ചുക്കൂട്ടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും യോഗം വിളിച്ചു കൂട്ടിയത് ഭരണഘടനാ വിരുദ്ധമാണെന്നും ആരോപിച്ചാണ് ഇവര്‍ പങ്കെടുക്കാതെ മടങ്ങിയത്.
രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം അമ്പതോളം പ്രതിനിധികളാണ് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാൻ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും യോഗത്തിനെത്തി. മുല്ലപ്പള്ളിക്ക് പകരമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷാണ് യോഗത്തില്‍ പങ്കെടുത്തത്. എൻ എസ് എസ് പ്രതിനിധിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗത്തിന് എത്തിയില്ല. വെള്ളാപ്പള്ളി നടേശൻ യോഗത്തിന് പ്രതിനിധിയെ അയക്കുകയായിരുന്നു.
യോഗത്തില്‍ പങ്കെടുത്ത് നിലപാട് വിശദീകരിക്കുമെന്ന് ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നവോഥാന സംരക്ഷണ സമിതി മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപവത്കരികാനാണ് സര്‍ക്കാര്‍ ആലോചന.