Connect with us

National

യുപിയില്‍ പിതാവിനേയും ബന്ധുവിനേയും കൊലപ്പെടുത്തിയ പ്രതിയെ മകനും കൂട്ടാളികളും കോടതിക്കുള്ളില്‍ വെടിവെച്ച് കൊന്നു

Published

|

Last Updated

ലക്‌നൗ | ഉത്തര്‍പ്രദേശില്‍ ബിഎസ്പി നേതാവടക്കം രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബിജിനൂരില്‍ കോടതിമുറിയിലിട്ട് വെടിവച്ചുകൊലപ്പെടുത്തി. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ ഷാനവാസ് അന്‍സാരി(50)യെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഈ സമയത്താണ് ഇയാള്‍ക്ക് വെടിയേറ്റത്. തോക്കുമായി കോടതിയിലെത്തിയ മൂന്ന് പേരാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉടന്‍ തന്നെ ഇവരെ പിടികൂടി. വെടിയൊച്ച കേട്ടതോടെ പ്രാണരക്ഷാര്‍ത്ഥം എല്ലാവരും നിലത്തുകിടന്നുവെന്ന് കോടതിമുറിയിലുണ്ടായിരുന്ന അഭിഭാഷകരിലൊരാള്‍ പറഞ്ഞു.

ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഹാജി അഹ്‌സന്‍ ഖാനെയും ബന്ധുവിനെയും കൊന്ന കേസില്‍ പ്രതിയാണ് ഷാനവാസ് അന്‍സാരി. ഹാജി അഹ്‌സന്റെ മകനും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ഷാനവാസിനെ വെടിവച്ചുകൊന്നത്. വെടിവെപ്പില്‍ ഒരു കോടതി ജീവനക്കാരന് പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest