Connect with us

Articles

നീതീകരണമില്ലാത്ത വിവേചനങ്ങള്‍ക്കെതിരെ

Published

|

Last Updated

ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ സഹവര്‍ത്തിത്വമാണ്. മതനിരപേക്ഷ രാഷ്ട്രം എന്ന് നാം പറയുന്നത്, എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും സ്വതന്ത്രമായി, ഭയമില്ലാതെ ജീവിക്കാനാകുന്ന നാടാണ് നമ്മുടേത് എന്നത് കൊണ്ടാണ്. ആ സവിശേഷതകള്‍ക്കു കാവലാളാണ് രാജ്യത്തിന്റെ ഭരണഘടന. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ആക്രമണം ഭരണഘടനക്ക് നേരെ ആകുന്നതിന്റെ കാരണവും അത് തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിച്ച എല്ലാത്തിനെയും; എല്ലാ സ്മരണകളെയും പ്രതീകങ്ങളെയും ആക്രമിക്കുകയാണ് അവര്‍. ഗാന്ധിജിയുടെ ചിത്രത്തിന് നേരെ പോലും വെടിവെച്ച് അരിശം തീര്‍ക്കുന്നു. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പു ചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആര്‍ എസ് എസാണ്.

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാര്‍ലിമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന്റെ തുടര്‍ച്ചയായി ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്നു. വലിയ ആശങ്കയാണ് ഈ നിയമം ജനങ്ങളില്‍ സൃഷ്ടിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധ പ്രകടനങ്ങള്‍. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകില്ല. കേരളത്തില്‍ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ചു പ്രതിഷേധമായി രംഗത്തിറങ്ങുകയാണ്. അതിന്റെ തുടക്കം എന്ന നിലയില്‍ തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സത്യഗ്രഹ സമരം നടക്കും. ഈ സത്യഗ്രഹം നാടിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ളതാണ്.

പൗരത്വ ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ടതോടെ രാജ്യത്തു പൊടുന്നനെ അശാന്തി പടര്‍ന്നു. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറക്കല്‍, തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമ ഭേദഗതി, പട്ടിണി, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ വര്‍ഗീയമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെടുന്നതിലേക്കു മാറിയിരിക്കുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ബി ജെ പി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതോടെ രാജ്യത്ത് ഗുരുതരമായ സ്ഥിതിയാണുണ്ടായത്. ഭരണഘടന അനുശാസിച്ചിരുന്ന സമത്വമെന്ന ആശയം ദുര്‍ബലപ്പെടുത്തുന്നതാണ് ഈ നിയമം എന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി വിലയിരുത്തുന്നു. പൗരത്വം ആഗ്രഹിക്കുന്ന ആളുകളില്‍ വിവേചനപരമായ സ്വാധീനം ചെലുത്തുമെന്നതാണ് പൗരത്വ നിയമത്തിലെ ഭേദഗതി എന്നാണ് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റിന്റെ വക്താവ് ജെറമി ലോറന്‍സ് അഭിപ്രായപ്പെട്ടത്.

രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭം തുടരുന്നു. ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണം ഇരുപത് കോടിയിലേറെയാണ്. വിദ്യാഭ്യാസം, സര്‍ക്കാര്‍ സര്‍വീസ് പ്രവേശനം, സാമ്പത്തികം എന്നീ മേഖലകളിലെല്ലാം ദയനീയമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം അവസ്ഥയെ സച്ചാറിന്റേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ വരച്ചു കാട്ടുന്നുണ്ട്. ആ പിന്നാക്കാവസ്ഥയും ദയനീയാവസ്ഥയും പരിഹരിക്കാന്‍ ഇടപെടുന്നതിന് പകരമാണ് മതത്തിന്റെ പേരില്‍ കൂടുതല്‍ വിവേചനം കാട്ടാനുള്ള ആക്രമണങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ളത്.

പൗരത്വ ബില്ലിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബി ജെ പിയുടെ സഖ്യകക്ഷികള്‍ പോലും എതിര്‍ത്തതാണ്. ആ എതിര്‍പ്പ് തങ്ങളുടെ ലക്ഷ്യത്തെ ബാധിക്കും എന്ന് ബി ജെ പി നേതൃത്വം മനസ്സിലാക്കിയത് കൊണ്ടാണ് കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതിരുന്നത്. അതേ ബില്‍ വീണ്ടും പാസ്സാക്കിയിരിക്കുന്നു.

ഒരു നീതീകരണവും ഇല്ലാത്ത വിവേചനമാണ് അരങ്ങേറുന്നത്. മൂന്ന് അയല്‍ രാജ്യങ്ങളിലെ ഹിന്ദു, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ തന്നെയാണ് മുസ്‌ലിംകളെ ഒഴിവാക്കി നിര്‍ത്തുന്നത്. വര്‍ഗീയമായ ഇരട്ടത്താപ്പ് എന്നല്ലാതെ മറ്റൊരു വിശേഷണവും ഇതിനില്ല. ഇന്ത്യന്‍ ഭരണഘടന മുതല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ചാര്‍ട്ടറിനു വരെ വിരുദ്ധമാണ് സാമാന്യ നീതിക്കു നിരക്കാത്ത ഈ ബില്‍. അവസര സമത്വം, തുല്യനീതി എന്നതൊന്നും വെറും വാക്കുകളല്ല. ആ മൂല്യങ്ങള്‍ തകര്‍ന്നാല്‍ എങ്ങനെയാണ് ഇന്ത്യക്ക് മതനിരപേക്ഷ- ജനാധിപത്യ രാഷ്ട്രമായി നില്‍ക്കാന്‍ കഴിയുക?

ഭരണഘടനയെ അവര്‍ അട്ടിമറിക്കുകയാണ്. ഭരണഘടനയിലെ പൗരത്വ സങ്കല്‍പ്പമാണ് ഏകപക്ഷീയമായി മാറ്റിമറിച്ചത്. ജാതി, മതം, വര്‍ഗം, ലിംഗം, ജനനസ്ഥലം എന്നിവ മുന്‍നിര്‍ത്തി വിവേചനം പാടില്ല എന്നതാണ് ഭരണഘടനാ തത്വം. നിയമനിര്‍മാണം നടത്താന്‍ പാര്‍ലിമെന്റിന് അവകാശമുണ്ടെങ്കിലും പൗരത്വ ഭേദഗതി നിയമം മൗലികാവകാശങ്ങള്‍ ധ്വംസിക്കുന്നതാണ്. ഭരണഘടനാ വിരുദ്ധമായ നിയമം നിലനില്‍പ്പില്ലാത്തതാണ്.
2024ലെ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് പൗരത്വ പട്ടിക പുതുക്കുകയാണ് ബില്ലിന്റെ ഒരു രാഷ്ട്രീയ ഉദ്ദേശ്യം. അത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറെക്കുറെ പരസ്യമായി സൂചിപ്പിക്കുന്നുണ്ട്. രാജ്യത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാന്നിധ്യം കുറക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഈ നീക്കങ്ങളാകെ. ഈ നിയമത്തിന്റെ പ്രത്യാഘാതം ചെറുതാകില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെയും മ്യാന്‍മറിലെ റോഹിംഗ്യകളെയും പോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് അത്. മതനിരപേക്ഷമായ ഒരു രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നുവെന്നത് ഉത്കണ്ഠാജനകമാണ്.
സാമാന്യ ജനതയുടെ ജീവല്‍പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തന്ത്രം സംഘ്പരിവാര്‍ പഠിച്ചത് അവരുടെ രാഷ്ട്രീയ യജമാനന്മാരില്‍ നിന്നാണ്. സ്വാതന്ത്ര്യസമര കാലത്ത് അന്നത്തെ സംഘ് നേതൃത്വം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവകരായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിലോ ഭരണഘടനയുടെ നിര്‍മിതിയിലോ യാതൊരു പങ്കും വഹിക്കാത്തവരാണ് ആര്‍ എസ് എസ്.

ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യക്കാരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതും വര്‍ഗീയ വിദ്വേഷം പടര്‍ത്തിയിട്ടുള്ളതുമൊക്കെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയും അവക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്ത ഘട്ടങ്ങളിലാണ്.
ഹിറ്റ്്ലറെയും മുസ്സോളിനിയെയും പോലുള്ള ഫാസിസ്റ്റുകളാണ് സംഘ്പരിവാറിന്റെ കാണപ്പെട്ട ദൈവങ്ങള്‍. ആര്യന്മാരാണ് ഏറ്റവും ഉയര്‍ന്ന വംശം എന്ന ഹിറ്റ്്ലറുടെ ആശയമാണ് സംഘ്പരിവാറിന്റെ ആശയ അടിത്തറ. രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം വംശീയ വിദ്വേഷം പടര്‍ത്തിയും ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിയും രംഗത്തിറങ്ങിയ ഫാസിസ്റ്റു പാരമ്പര്യം തുടരാന്‍ ശ്രമിക്കുന്ന സംഘ്പരിവാറിന്റെ വിനാശ അജന്‍ഡക്കെതിരായ കേരളത്തിന്റെ ഉറച്ച ശബ്ദം കൂടിയാണ് തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തെ സാക്ഷി നിര്‍ത്തി ഉയരുക.

കേരള മുഖ്യമന്ത്രി

Latest