National
പൗരത്വ ഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധം; അസമിൽ മരണം ആറായി
ഗുവാഹത്തി | അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം ആറായി. വ്യാഴാഴ്ച ഗുവാഹത്തിയിൽ പോലീസിനെതിരെ കല്ലെറിഞ്ഞവർക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പ്പിൽ പരുക്കേറ്റയാളും തീവയ്പ്പില്‍ പൊള്ളലേറ്റ ടാങ്കര്‍ ഡ്രൈവറുമാണ് ഇന്ന് മരിച്ചത്.
അസമിലുടനീളം ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവക്കുന്നത് ഡിസംബർ 16 വരെ നീട്ടി. അസം, മേഘാലയ എന്നിവിടങ്ങളിൽ ഹാജരാകാനിരുന്ന യുജിസി നെറ്റ് പരീക്ഷകളും മാറ്റിവച്ചു.
പലയിടത്തും കർഫ്യൂ ലംഘിച്ചു ജനം തെരുവിലിറങ്ങിയിരുന്നു. ആസാമിലെ സ്കൂളുകൾക്ക് പത്തു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആസാമിലേക്കും തിരിച്ചുമുള്ള മിക്ക ട്രെയിനുകളും വിമാനസർവീസുകളും നിർത്തിവച്ചതിനു പിന്നാലെ വ്യാഴാഴ്ച മുതൽ നൂറുകണക്കിന് യാത്രക്കാർ ഗോഹട്ടി വിമാനത്താവളത്തിൽ കുടുങ്ങി. റോഡ്ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് ദിബ്രുഗഡ് വിമാനത്താവളത്തിൽനിന്നു പുറത്തേക്കു പോകാനാവാതെ യാത്രക്കാർ വലഞ്ഞു. ലഖിംപുർ, ചരായ്ദേവ് ജില്ലകളിലെ തേയിലത്തോട്ടങ്ങളിൽ തൊഴിലാളികൾ പണിമുടക്കി.
ഇന്നലെ മുതൽ അക്രമ സംഭവങ്ങൾ കുറഞ്ഞെങ്കിലും പ്രതിഷേധം തുടരുകയാണ്. ടിൻസുകിയ, ദിബ്രുഗഢ്, ജോർഹത്ത് എന്നിവിടങ്ങളിൽ പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 85 പേരെ അറസ്റ്റ് ചെയ്തു.