Kerala
എസ് വൈ എസ് പൗരാവകാശ സമ്മേളനം വെള്ളിയാഴ്ച മലപ്പുറത്ത്
കോഴിക്കോട് | പൗരത്വ ഭേദഗതി ബില്ലിലൂടെ മുസ്ലിംങ്ങളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എസ് വൈ എസ് വെള്ളിയാഴ്ച മലപ്പുറത്ത് പ്രതിഷേധ സമ്മേളനം നടത്തും. “പൗരത്വം ഔദാര്യമല്ല” എന്ന തലക്കെട്ടില്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന പൗരാവകാശ സമ്മേളനം വൈകുന്നേരം അഞ്ചുമണിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്ഥാന നേതാക്കളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യ ഇന്ത്യയില്‍ മതവിവേചനം അടിച്ചേല്‍പിക്കുന്ന നിയമനിര്‍മാണങ്ങള്‍ ഭരണഘടനയുടെത്തന്നെ ലംഘനമാണ്. പൗരത്വഭേദഗതി ബില്ലിലെ ഈ വിവേചനം ഒരു തരത്തിലും അംഗീകരിക്കാന്‍ രാജ്യത്തിന് കഴിയില്ല.
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ ബില്ല് കൃത്യമായി പറയുന്നത്. മുസ്‌ലിംങ്ങൾ ഒഴികെയുള്ള പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധര്‍ക്കും ജൈനര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വം നല്‍കുമെന്നാണ്. ഇത് ഭരണഘടനയില്‍ മൗലികാവകാശങ്ങളിലെ പതിനാലാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യതയുടെ പരസ്യമായ ലംഘനമാണ്.
ബഹുസ്വരതയുടെ അടിത്തറയായ മതനിരപേക്ഷതയാണ് പൗരത്വ ഭേദഗതി ബില്ലിലെ വിവേചനത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാവര്‍ക്കും തുല്യപരിഗണനയെന്ന ഭരണഘടനാവകാശം ആരുടെയും ഔദാര്യമല്ല. ഈ അവകാശം പരസ്യമായി അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍നീക്കം. ദേശീയ തലത്തില്‍ പൗരത്വപട്ടിക തയ്യാറാക്കാനുള്ള നീക്കവും ഇന്ത്യയിലെ മുസ്‌ലിംങ്ങളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യം വെച്ചുള്ളതാണ്. മതേതര സമൂഹത്തോടും രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ചേര്‍ന്നു നിന്നുകൊണ്ട് ബില്ലിനെതിരെ പോരാടും. നിയമപരമായി ബില്ലിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും എസ് വൈ എസ് അറിയിച്ചു.