Connect with us

Kerala

ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കാന്‍ സി ബി ഐ

Published

|

Last Updated

തിരുവനന്തപുരം | വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണം സംബന്ധിച്ച അന്വേഷം സി ബി ഐക്ക് കൈമാറാന്‍ തീരുമാനിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തിറങ്ങി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സി ബി ഐക്ക് കൈമാറണമെന്നും കാണിച്ച് ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

അപകടത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക അപകട മരണമാണെന്ന് വ്യക്തമാണെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം വേണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ഡി ജി പിയുടെ നിലപാട്.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസത്ഥലത്തുവെച്ചും ബാലഭാസ്‌ക്കര്‍ പിന്നീട് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ഏറെനാള്‍ ചികിത്സയിലായിരുന്നു

ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളും പരിപാടിയുടെ കോഡിനേറ്റര്‍മാരുമായിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെയാണ് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ആദ്യം ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. അപകടം നടന്ന സ്ഥലത്ത് അസ്വഭാവികമായ രീതിയില്‍ രണ്ടുപേരെ കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും മരണത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.

ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നതിനു ശേഷം അതുവഴി കടന്നു പോയ കലാഭവന്‍ സോബി അപകട സ്ഥലത്ത് അസ്വാഭിവകമായ രീതിയില്‍ രണ്ടു പേരെ കണ്ടുവെന്നും ഇക്കാര്യം പ്രകാശ് തമ്പിയെ അറിയിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് പൊലീസിനോട് പറയാതെ മറച്ചുവെച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു.