Connect with us

Kerala

ഭാര്യയെ കൊന്ന് അയല്‍ സംസ്ഥാനത്ത് ഉപേക്ഷിച്ചു; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

Published

|

Last Updated


കൊച്ചി
 | ചേര്‍ത്തല ഉദയംപേരൂര്‍ സ്വദേശിനി വിദ്യ (48)യെ കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. വിദ്യുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേം കുമാറും കാമുകി സുനിത ബേബിയുമാണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് വിദ്യ കൊല്ലപ്പെട്ടത്. 20ന് പ്രേം കുമാര്‍ വിദ്യയുമൊത്ത് തിരുവനന്തപുരത്ത് സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള വില്ലയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസം വിദ്യക്ക് അമിതമായി മദ്യം നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ ബാത്ത്‌റൂമില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് പ്രതികള്‍ രണ്ട് പേരും ചേര്‍ന്ന് കാറില്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ എത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു.തുടര്‍ന്ന് ഭാര്യയെ കാണാതായെന്ന് കാണിച്ച് പ്രേംകുമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ കൊലപാതകത്തിന് മുമ്പായി വിദ്യയുടെ ഫോണ്‍ പ്രതികള്‍ ദീര്‍ഘദൂര ട്രെയ്‌നില്‍ ഉപേക്ഷിച്ചിരുന്നു. ഇടക്കിടക്ക് വിദ്യയെ നേരത്തെ വീട്ടില്‍ നിന്ന് കാണാതാകാറുണ്ടായിരുന്നു. ഇതിനാല്‍ ദിവ്യ നാട് വിട്ടതാണെന്ന് വരുത്തിതീര്‍ക്കാനാണ് ഫോണ്‍ ട്രെയ്‌നില്‍ ഉപേക്ഷിച്ചത്. ഈ ഫോണ്‍ പിന്നീട് പോലീസ് നേത്രാവതി എക്‌സ്പ്രസില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിനിടെ അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയതോടെ പ്രേം കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ശ്രമിച്ചതാണ് പോലീസിന് സംശയമുളവാക്കിയത്. ഇതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ച് ആകുകയും പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒരു വര്‍ഷം മുമ്പ് സ്‌കൂളിലെ റീ യൂണിയന്‍ പരിപാടിയിലാണ് സുനിതയെ പ്രേം കുമാര്‍ കാണുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിക്കുന്നതിനായി പ്രേം കുമാറിന്റെ ഭാര്യയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

വിദ്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest