Connect with us

National

ഉന്നാവിനു പിന്നാലെ ത്രിപുരയും: യുവതിയെ ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കി തീയിട്ടു കൊന്നു

Published

|

Last Updated

അഗര്‍ത്തല: ഉന്നാവിനു പിന്നാലെ ത്രിപുരയിലും സമാന സംഭവം. പതിനേഴുകാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത ശേഷം തീയിട്ടുകൊന്നു. ശാന്തിര്‍ബസാറിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ കാമുകന്‍ അജോയ് രുദ്രപാലും അയാളുടെ അമ്മയും ചേര്‍ന്നാണ് തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയെ വിട്ടുതരണമെങ്കില്‍ 50,000 രൂപ തരണമെന്ന് അജോയ് ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, 17,000 രൂപ നല്‍കാനേ കഴിഞ്ഞുള്ളൂ. ആവശ്യപ്പെട്ട തുക മുഴുവനായി കിട്ടാതെ വന്നപ്പോള്‍ പെണ്‍കുട്ടിയെ തീയിടുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അജോയിയെയും അമ്മയെയും ആള്‍ക്കൂട്ടം മര്‍ദിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി അജോയ് പെണ്‍കുട്ടിയെ കൊണ്ടുപോവുകയും പിന്നീട് വീട്ടുതടങ്കലിലാക്കുകയും ചെയ്ത ശേഷം വിട്ടു തരണമെങ്കില്‍ 50,000 രൂപ തരണമെന്ന് വീട്ടുകാരോട് ആവശ്യപ്പെടുകയുമായിരുന്നു. തടങ്കലിലാക്കിയ ദിവസങ്ങള്‍ മുഴുവന്‍ അജോയിയും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാവ് രംഗത്തെത്തി. മകളെ കാണാതായപ്പോഴും അജോയ് തുക ആവശ്യപ്പെട്ടപ്പോഴും പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്ന് അവര്‍ ആരോപിച്ചു.

Latest