Connect with us

National

ഉന്നാവില്‍ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി|ലൈംഗിക പീഡന പരാതി നല്‍കിയതിനു പ്രതികള്‍ തീയിട്ടു കൊല്ലാന്‍ ശ്രമിച്ച ഉന്നാവിലെ പെണ്‍കുട്ടി മരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെ സഫ്ദര്‍ജങ് ആശുപത്രിയിലായിരുന്നു മരണം.11.10 നാണ് പെണ്‍കുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് പൊള്ളല്‍ ചികിത്സാവിഭാഗത്തിലെ തലവന്‍ ഡോ.ശലഭ് കുമാര്‍ അറിയിച്ചു. ഹൃദയാഘാതത്തിനുള്ള ചികില്‍സ നല്‍കിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. 90% പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രത്യേക ഐസിയു യൂണിറ്റ് സജ്ജമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേര്‍ ചേര്‍ന്നു തീ കൊളുത്തി പരുക്കേല്‍പ്പിച്ചത്. ഉന്നാവ് ഗ്രാമത്തില്‍ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്ന വഴി വീട്ടിനടുത്തുവെച്ചാണ് വ്യാഴാഴ്ച രാവിലെ അഞ്ചംഗ സംഘം യുവതിയെ തീകൊളുത്തിയത്. സംഭവം ഉന്നാവ് എ എസ് പി വിനോദ് പാണ്ഡെ തലവനായ അഞ്ചംഗ പ്രത്യേകം സംഘം അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.