Kerala
പൗരത്വ ഭേദഗതി ബിൽ: മതത്തിന്റെ പേരിലുള്ള വിഭജനം അപകടകരം: കേരള മുസ്‌ലിം ജമാഅത്ത്
കോഴിക്കോട് | രാജ്യത്തെ പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് സർക്കാർ തന്നെ നേതൃത്വം നൽകുന്നത് അപകടകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബിൽ ആ വഴിക്കുള്ള നീക്കമാണ്. മതേതര തത്വങ്ങളെ ബലികഴിക്കുന്നതാണ്.
മാനുഷിക വിഭവമാണ് രാജ്യത്തിന്റെ വിലമതിക്കാനാവാത്ത ശക്തി. മതത്തിന്റെ പേരിൽ ജനവിഭാഗത്തെ വേണ്ടെന്ന് പറയുന്നത് രാഷ്ട്ര താത്പര്യം പരിഗണിക്കുന്ന ഭരണകൂടത്തിന് ഭൂഷണമല്ല.
രാജ്യത്ത് നിലവിലുള്ളവരെ നിലനിർത്തി സംരക്ഷിക്കുന്ന നടപടികളാണ് അഭികാമ്യം. ജനാധിപത്യ വിരുദ്ധവും രാജ്യ താത്പര്യ വിരുദ്ധവുമായ നടപടിക്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, സിമുഹമ്മദ് ഫൈസി, പ്രൊഫ എ കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, സി പി സെയ്തലവി, പ്രൊഫ. യു സി അബ്ദുൽ മജീദ് പങ്കെടുത്തു.