International
യുഎസ് നാവികതാവളത്തില്‍ വെടിവെപ്പ്; സംഭവം നടക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി പേള്‍ഹാര്‍ബറില്‍
ന്യൂഡല്‍ഹി | യുഎസിലെ ഹവായ് പേള്‍ ഹാര്‍ബറിലെ ചരിത്രപരമായ സൈനിക താവളത്തില്‍ വെടിവെപ്പ്. യുഎസ് നാവികന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പേർ മരിച്ചു. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ഭഡൗരിയയും സംഘവും ഈ സമയം പേള്‍ഹാര്‍ബറില്‍ ഉണ്ടായിരുന്നു. അദ്ദേഹം ഉള്‍പ്പെടെ എല്ലാ വ്യോമസേന ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സൈനിക താവളത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
യുഎസ് നാവികന്‍ സ്വയം വെടിവയ്ക്കുന്നതിനുമുമ്പ് സൈനിക താവളത്തില്‍ മൂന്ന് പേരെ വെടിവച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മൂന്നുപേരും യുഎസ് പ്രതിരോധ വകുപ്പില്‍ ജോലി ചെയ്യുന്ന സിവിലിയന്മാരാണെന്ന് ജോയിന്റ് ബേസ് പേള്‍ ഹാര്‍ബര്‍ഹിക്കം ട്വിറ്ററിലൂടെ അറിയിച്ചു.
പേള്‍ ഹാര്‍ബര്‍ ഹിക്കത്തിലെ സുരക്ഷാ സേന വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന് ഫെഡറല്‍ ഏജന്‍സികളുടെ സഹായം വൈറ്റ് ഹൗസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.