Gulf
സി എസ് ഐ സഭ അബുദാബി ആസ്ഥനത്തിന് ശനിയാഴ്ച തറക്കല്ലിടും
അബുദാബി | സി എസ് ഐ, ചർച് ഓഫ് സൗത്ത് ഇന്ത്യ സഭ അബുദാബി ആസ്ഥനത്തിന് ഡിസംബർ ഏഴ് ശനിയാഴ്ച രാവിലെ 8.30 ന് തറക്കല്ലിടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അബുദാബി അബുമുറേക്കയിൽ സർക്കാർ ദാനമായി നൽകിയ 4.37 ഏക്കർ ഭൂമിയിലാണ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷിന് ആസ്ഥാനം നിർമ്മിക്കുന്നത്.
വൈവിധ്യമാർന്ന ഭാഷകളും സംസ്കാരങ്ങളും ഭൂപ്രദേശങ്ങളും ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കുന്ന സഭക്ക് ലോകമെമ്പാടും നാല്പത് ലക്ഷത്തിലേറെ അംഗങ്ങൾ ഉണ്ടെന്ന് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ സി എസ് ഐ ചർച് മോഡറേറ്റർ മോസ്റ്റ് റവ തോമസ് കെ ഉമ്മൻ അറിയിച്ചു. പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കൻ, ക്രിസ്ത്യൻ പാരമ്പര്യം പിൻതുടരുന്ന സഭയാണ് സി എസ് ഐ മധ്യകേരള മഹായിടവകയുടെ ആത്മീയ നേതൃത്വത്തിന്റെ കീഴിലാണ് സഭ പ്രവർത്തിക്കുന്നത്.കഴിഞ്ഞ നാൽപ്പതു വർഷമായി അബുദബിയിൽ സി എസ് ഐ സഭ പ്രവർത്തിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
സി എസ് ഐ സഭ പരമാധ്യക്ഷൻ മോഡറേറ്റർ മോസ്റ്റ് റവ തോമസ് കെ ഉമ്മൻ തറക്കല്ലിടലിന് നേതൃത്വം നല്കും. സഹിഷ്ണുതകാര്യാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ വിശിഷ്ടാതിഥിയായിരിക്കും. അബുദബി ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്, അബുദബി ഇസ്ലാമിക് അഫെയേഴ്സ് പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നാൽപത് വർഷം പൂർത്തിയാക്കിയ സഭ വിശ്വാസികളായ അഞ്ചുപേരെ ചടങ്ങിൽ ആദരിക്കും. മോഡറേറ്റർ സി എസ് ഐ ചർച്ച് മോസ്റ്റ് റവ തോമസ് കെ ഉമ്മൻ, റവ ജോൺ ഐസക്ക്,റവ സോജി വർഗീസ് ജോൺ, ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ബിജു ജോൺ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.