Connect with us

National

രാജ്യത്ത് നിന്ന് മുങ്ങിയ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ ദ്വീപ് വാങ്ങി രാജ്യം സ്ഥാപിച്ചു

Published

|

Last Updated

ബംഗളുരു: കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇക്വഡോറിലെ ഒരു ദ്വീപ് വിലക്കു വാങ്ങിയ നിത്യാനന്ദ അതിന് കൈലാസ രാജ്യം എന്നു പേരിടുകയും രാജ്യത്തിന്റെ പേരില്‍ വെബ്‌സൈറ്റ് തുടങ്ങുകയും ചെയ്തു.

ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവരാജ്യമെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും സ്വന്തം രാജ്യത്ത് ഹൈന്ദവമതാനുഷ്ഠാനങ്ങള്‍ അതിന്റെ പരിശുദ്ധിയോടെ ആചരിക്കുവാന്‍ സാധിക്കാത്ത ലോകത്തെമ്പാടുമുള്ള ഹൈന്ദവര്‍ ചേര്‍ന്നാണ് പുതിയ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്നും  വെബ്‌സൈറ്റില്‍ പറയുന്നു.

രാജ്യത്തിന് സ്വന്തമായി പാസ്‌പോര്‍ട്ട് ഉണ്ടെന്നു പറയുന്ന നിത്യാനന്ദ ഇതിന്റെ മാതൃകയും പുറത്തുവിട്ടിട്ടുണ്ട്. കൈലാസ രാജ്യം യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ രീതി എന്നിവയില്‍ അധിഷ്ഠിതമാണെന്നും സൗജന്യ ആരോഗ്യപരിചരണവും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും എല്ലാവര്‍ക്കും ക്ഷേത്ര അധിഷ്ഠിത ജീവിതരീതിയും അത് മുന്നോട്ടുവയ്ക്കുന്നതായും വെബ്‌സൈറ്റിലുണ്ട്. സ്വന്തം രാജ്യത്തെ പൗരന്മാരാകാന്‍ ആളുകളെ ക്ഷണിക്കുന്ന  നിത്യാനന്ദ സംഭാവനയും തേടുന്നുണ്ട്.

രാജശേഖരന്‍ എന്ന സ്വാമി നിത്യാനന്ദ തമിഴ്‌നാട് സ്വദേശിയാണ്. ബംഗളുരുവിനടുത്ത് ബിഡാദിയില്‍ 2000 ത്തില്‍ ആശ്രമം സ്ഥാപിച്ച് സ്വാമി നിത്യാനന്ദ എന്നപേരില്‍ സ്വയം ആള്‍ദൈവമായി മാറുകയായിരുന്നു. . ഒരു ചലച്ചിത്രനടിയുമൊത്തുള്ള നിത്യാനന്ദയുടെ നഗ്‌നദൃശ്യമടങ്ങിയ വീഡിയോ 2010ല്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിത്യാനന്ദ വിവാദത്തിലാകുകയും ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഏതാനുംമാസം മുന്പ് ഗുജറാത്തിലെ അഹമ്മദാബാദിലെ ആശ്രമത്തിലേക്ക് ഏതാനും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നതില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഇതിനു പിന്നാലെ നിത്യാനന്ദയെ കാണാതായി. സംഭവത്തില്‍ നിത്യാനന്ദയുടെ രണ്ട് ശിഷ്യകളുള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നിത്യാനന്ദ രാജ്യത്തുനിന്ന് മുങ്ങിയതായി കണ്ടെത്തുകയായിരുന്നു.

Latest