Connect with us

International

ചരിത്രം കുറിച്ച് മെസി; ആറ് തവണ ബാലണ്‍ ദ്യോര്‍ നേടുന്ന ലോകത്തെ ഏക താരം

Published

|

Last Updated

പാരിസ് |  ആറ് തവണ ബാലണ്‍ ദ്യോര്‍ നേടുന്ന ലോകത്തെ ഏക താരമെന്ന റോക്കോര്‍ഡ് ഇനി അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസിക്ക് സ്വന്തം. അഞ്ച് തവണ പുരസ്‌കാരം നേടിയ പോര്‍ച്ചുഗലിന്റെ ക്രസിറ്റിയാനോയെ പിന്തള്ളിയാണ് ബാഴ്‌സ താരം ചരിത്രം കുറിച്ചത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസി ഇതിന് മുമ്പ് പുരസ്‌കാരം നേടിയത്.മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ ബാലണ്‍ ദ്യോര്‍ നേട്ടം. ബാഴ്‌സലോണയെ സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരാക്കിയതും അര്‍ജന്റീനയെ കോപ അമേരിക്ക ടൂര്‍ണമെന്റില്‍ സെമിയിലെത്തിച്ചതുമാണ് മെസിക്ക് തുണയായത്.

അമേരിക്കയുടെ മെഗാന്‍ റപിനൊയാണ് മികച്ച വനിതാ താരം. അമേരിക്കക്ക് ലോകകിരീടം സമ്മാനിച്ച പ്രകടനമാണ് റപിനൊയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി യുവന്റസിന്റെ ഡച്ച് താരം മാത്തിസ് ഡി ലിറ്റിനാണ്. മികച്ച ഗോള്‍കീപ്പറായി ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറെ തിരഞ്ഞെടുത്തു.

ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി വീണ്ടം പുര്‌സാകരം ചൂടിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി മെസിക്കൊപ്പമുണ്ടായിരുന്ന ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്രിസ്റ്റിയാനോക്ക് പിന്നിലായി സാദിയോ മാനെ, മുഹമ്മദ് സല എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവ് ലൂക്ക മോഡ്രിച്ചിന് ആദ്യ അഞ്ചില്‍ പോലും ഇടംപിടിക്കാനായില്ല.

“പാരിരിസില്‍ പത്ത് വര്‍ഷം മുമ്പ് ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനായി എത്തിയത് ഇന്നും എന്റെ ഓര്‍മയിലുണ്ട്. എന്റെ മൂന്നു സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു ഞാന്‍ വന്നത്. അന്ന് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. പത്ത് വര്‍ഷത്തിനകം ഇതിപ്പോള്‍ ആറാം പുരസ്‌കാരമാണ്. ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട ഭാര്യക്കും മക്കള്‍ക്കൊപ്പമാണ് ഞാന്‍ ഈ പുരസ്‌കാരം പങ്കിടുന്നത്. എന്റെ പ്രായത്തെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നിരുന്നാലും ഇനിയുള്ള കാലവും ഫുട്‌ബോള്‍ ആസ്വദിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്”. പുരസ്‌കാരം സ്വീകരിച്ച് മെസ്സി ആരാധകരോട് സംസാരിച്ചു.

2019ല്‍ ഇതുവരെ മെസ്സി 54 മത്സരങ്ങളില്‍ നിന്ന് 46 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ലാ ലിഗ സീസണില്‍ ബാഴ്‌സലോണ ചാമ്പ്യന്‍മാരായപ്പോള്‍ 34 മത്സരങ്ങളില്‍ നിന്ന് മെസ്സി 36 ഗോളുകളും നേടി.

 

Latest