Connect with us

Articles

ഉത്കണ്ഠാജനകം ഈ കാലം

Published

|

Last Updated

ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തില്‍ നിര്‍ണായക പങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. 200 വര്‍ഷം നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് മോചനം കിട്ടിയ ശേഷം സമ്പുഷ്ടമായ ചര്‍ച്ചകളും ആശയവിനിമയവും നമ്മുടെ ഭരണഘടനാ നിര്‍മാണസഭയില്‍ നടന്നു. സ്വാതന്ത്ര്യ സമരത്തില്‍ അന്തര്‍ലീനമായ രാഷ്ട്രീയ അവബോധം, ജനാധിപത്യ സംസ്‌കാരം, സാമ്പത്തിക കൈയേറ്റങ്ങള്‍ക്കെതിരായ വികാരം എന്നിവയെല്ലാം പല രീതിയിലും പല തോതിലും നമ്മുടെ ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ഉയര്‍ന്നുവന്ന കര്‍ഷക- ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളിലും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിലും നിന്നു കൂടിയാണ് ഭരണഘടനാ നിര്‍മാണ സഭയിലേക്ക് ഈ മൂല്യങ്ങള്‍ കടന്നുവന്നത്. ഭരണഘടനാ ഭേദഗതികള്‍ പൗരാവകാശങ്ങളെ വെട്ടിച്ചുരുക്കുന്നതിലേക്ക് നീങ്ങിയപ്പോള്‍ കോടതി മുഖാന്തരം അതിനെതിരെ ശക്തമായ നിയമയുദ്ധം നടത്തിയതിന്റെ രേഖ ഇന്നും എ കെ ഗോപാലന്‍ വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് മദ്രാസ് എന്ന വിധിന്യായത്തിലൂടെ നിയമ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കരുതല്‍ തടങ്കലിലൂടെ പൗരാവകാശ ലംഘനം നടത്തുന്നതിനെതിരെയായിരുന്നു ആ നിയമ പോരാട്ടം. അന്ന് ഭൂരിപക്ഷ വിധി എതിരായിരുന്നുവെങ്കിലും അഞ്ച് ദശാബ്ദങ്ങള്‍ക്കു ശേഷം സുപ്രീം കോടതി അന്നത്തെ ന്യൂനപക്ഷ വിധിയായിരുന്നു ശരിയെന്ന് പറയുകയുണ്ടായി.

ജനാധിപത്യ സംവിധാനങ്ങള്‍ അതേപടി നിലനിര്‍ത്തുന്നതിനു വേണ്ടി വീണ്ടും നിയമയുദ്ധങ്ങള്‍ പരമോന്നത കോടതിക്കു മുമ്പാകെ ഉണ്ടായിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു നിയമ യുദ്ധമാണ് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ വേണ്ടി നടന്ന എ ഡി എം ജബല്‍പൂര്‍ വെഴ്‌സസ് ശിവകാന്ത് ശുക്ല എന്ന കേസ്. അടിയന്തരാവസ്ഥയുടെ നാളുകളിലാണ് ഈ കേസിന്റെ വിധി വന്നത്. ജീവിക്കാനുള്ള അവകാശം പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുള്ള അടിയന്തരാവസ്ഥയില്‍ നിലനില്‍ക്കില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. ഈ ഭൂരിപക്ഷ വിധിയും ശരിയായിരുന്നില്ല എന്ന് പിന്നീട് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ജീവിക്കാനുള്ള അവകാശം അടിയന്തരാവസ്ഥയില്‍ പോലും നിഷേധിക്കാന്‍ കഴിയില്ല എന്ന ഭരണഘടനാ ഭേദഗതിയും പില്‍ക്കാലത്തുണ്ടായി.

ഭരണഘടനാ മൂല്യങ്ങളെ നിലനിര്‍ത്താന്‍ ധാരാളം ബഹുജന സമരങ്ങള്‍ ഇന്ത്യ ഒട്ടാകെ നടന്നിട്ടുണ്ട്. നമ്മുടെ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ പറഞ്ഞിട്ടുള്ള സാമ്പത്തിക സമത്വത്തിനും അധികാര വികേന്ദ്രീകരണത്തിനും ശാസ്ത്രബോധത്തിനും പരിസ്ഥിതി അവബോധത്തിനും വേണ്ടി നിരവധി സമരങ്ങളും കൂട്ടായ്മകളും നടന്നിട്ടുണ്ട്. നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്ന ഈ വേളയില്‍ പോലും ഭരണഘടനാ മൂല്യങ്ങളെയും ഭരണഘടനയുടെ അന്തഃസത്തയെയും ഉയര്‍ത്തിപ്പിടിക്കുന്നതിന് പല രീതിയിലുള്ള സംവാദങ്ങളും സമരങ്ങളും നടക്കുന്നുണ്ട്.

ഭരണഘടനയിലെ വകുപ്പുകളെ തന്നെ വളച്ചൊടിച്ചു കൊണ്ട് ജനാധിപത്യ നിഷേധം പ്രാവര്‍ത്തികമാക്കിയ ഘട്ടമാണ് 19 മാസക്കാലത്തെ അടിയന്തരാവസ്ഥ. അതുപോലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ പിരിച്ചുവിടാനുള്ള 356ാം വകുപ്പിനെ തുടരെ ദുരുപയോഗം ചെയ്തതും ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്. ഇതിനെല്ലാമെതിരെയുള്ള പോരാട്ടത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും മാധ്യമങ്ങളും തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായി ചില സംരക്ഷണ കവചങ്ങള്‍ സുപ്രീം കോടതി ഇക്കാര്യത്തില്‍ ഒരുക്കിയിട്ടുമുണ്ട്.

നമ്മുടെ ജനാധിപത്യം സാമ്പത്തിക സമത്വത്തിനും ലിംഗനീതിക്കും ജാതിവിവേചനമില്ലായ്മക്കും ശാസ്ത്ര അവബോധത്തിനും വേണ്ടിയുള്ള പാതയില്‍ ഏറെ മുന്നേറേണ്ടതുണ്ട്. മതവികാരങ്ങള്‍ ഇളക്കിവിടുന്ന രാഷ്ട്രീയവും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച ചില അടിസ്ഥാന മൂല്യങ്ങളുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവയാണവ. ഇവയെല്ലാം നമ്മുടെ റിപ്പബ്ലിക്കിന്റെ വിശേഷണങ്ങളായാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, ഇത് ആ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിന് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുവരെ ഇപ്പോഴും കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്. “മതേതര റിപ്പബ്ലിക്” എന്ന് ഭരണഘടന തന്നെ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കെ വര്‍ഗീയ ശക്തികളെയും മതനിരപേക്ഷ ശക്തികളെയും ഒരുപോലെ കണ്ടുകൂടാത്തതാണ്. മതേതര ശക്തികളെ വര്‍ഗീയ ശക്തികളോട് താരതമ്യപ്പെടുത്തുന്നതു തന്നെ ഭരണഘടനാവിരുദ്ധമാണ്. മതനിരപേക്ഷതയെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിനെ തകര്‍ക്കുകയും രാഷ്ട്രത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വര്‍ഗീയതയെ ഭരണഘടനാ വിരുദ്ധമായി തന്നെയാണ് കാണേണ്ടത്. എന്നാല്‍, അതിനു കഴിയുന്നുണ്ടോ?

സോഷ്യലിസ്റ്റ് എന്ന സങ്കല്‍പ്പമാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. അപ്പോള്‍ സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തില്‍ നിന്നുള്ള പുറംതിരിഞ്ഞു പോകലുകളെ, പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നീക്കങ്ങളെ ഭരണഘടനാനുസൃതമായ നടപടിയായി കാണാനാകുമോ? ജനാധിപത്യ റിപ്പബ്ലിക് എന്ന് അഭിമാനപൂര്‍വം നാം വിശേഷിപ്പിക്കുമ്പോഴും ജനാധിപത്യത്തിന്റെ ഹത്യകള്‍ ഇവിടെ അങ്ങിങ്ങായി നടക്കുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളെ 356ാം വകുപ്പ് ഉപയോഗിച്ച് പുറത്താക്കിയതിന്റെ എത്ര ദൃഷ്ടാന്തങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. സഭാതലത്തില്‍ തെളിയേണ്ട ഭൂരിപക്ഷത്തെ സഭക്കു പുറത്ത് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്നതും അതിന് അധികാരസ്ഥാനങ്ങള്‍ തന്നെ വഴിവെക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ നടപടികളുടെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ “ജനാധിപത്യ” എന്ന വിശേഷണം നമുക്ക് എത്രത്തോളം ചേരും എന്നതിലും പുനരാലോചന വേണ്ടതാണ്.

“പരമാധികാര” എന്നതാണ് റിപ്പബ്ലിക്കിന് ഭരണഘടന നല്‍കുന്ന മറ്റൊരു വിശേഷണം. രാഷ്ട്ര താത്പര്യത്തിനും ജനതാത്പര്യത്തിനും വിരുദ്ധമായ കരാറുകള്‍ സാമ്പത്തിക രംഗത്തു മുതല്‍ പ്രതിരോധ രംഗത്തു വരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവ നമ്മുടെ പരമാധികാരത്തിന് അനുഗുണമാണോ എന്നത് ചിന്തിക്കേണ്ടതുണ്ട്. സാമ്പത്തിക പരമാധികാരം നഷ്ടപ്പെട്ടാല്‍ അടുത്ത പടിയായി നഷ്ടപ്പെടുക രാഷ്ട്രീയ പരമാധികാരമാണ്. ഇത് സ്വാതന്ത്ര്യപൂര്‍വ ഘട്ടത്തില്‍ നാം തന്നെ അനുഭവിച്ചറിഞ്ഞ കാര്യമാണ്. എന്നിട്ടും സാമ്പത്തിക പരമാധികാരത്തില്‍ തുടരെ വിട്ടുവീഴ്ച ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു.

ഭരണഘടനാ പിതാക്കള്‍ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ സ്വപ്‌നം. അത് സാക്ഷാത്കരിക്കുന്നതില്‍ നമുക്ക് എത്രത്തോളം മുമ്പോട്ടുപോകാനായി എന്നത് ആലോചിക്കേണ്ടതുണ്ട്. അക്ഷരത്തിന്റെ കിലുക്കം പോലും അപ്രാപ്യമായ നിലയില്‍ ജനകോടികള്‍ കഴിയുമ്പോള്‍, മനുഷ്യപദവി പോലും നിഷേധിക്കപ്പെട്ട് ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്തിന്റെ പല ഭാഗത്തും ജാതിപ്രമാണിമാരാലും ഭൂപ്രമാണിമാരാലും വര്‍ഗീയവാദികളാലും നിഷ്ഠൂരമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഭരണഘടനാ സ്വപ്‌നങ്ങള്‍ എത്രത്തോളം യാഥാര്‍ഥ്യമായി എന്ന ചോദ്യത്തിന് സവിശേഷമായ പ്രസക്തി കൈവരികയാണ്.

കേരള മുഖ്യമന്ത്രി

---- facebook comment plugin here -----

Latest