Connect with us

Kerala

ഫാം ഹൗസ് ജീവനക്കാരന്റെ കൊലപാതകം: വസീമും ലിജിയും വിഷം കഴിച്ച നിലയില്‍; ലിജിയുടെ മകള്‍ മരിച്ചു

Published

|

Last Updated

വസീമും കൊല്ലപ്പെട്ട റിജോഷും

ഇടുക്കി | ഇടുക്കിയിലെ ശാന്തന്‍പാറയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷ് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതി റിസോര്‍ട്ട് മാനേജര്‍ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഒരു ലോഡ്ജിലാണ് ഇവരെ വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. ലിജിയുടെ രണ്ടര വയസുള്ള മകള്‍ ജൊവാനയെ മരിച്ച നിലയിലും കണ്ടെത്തി. വസീമിനെയും ലിജിയെയും അത്യാസന്ന നിലയില്‍ മുംബൈയിലെ പന്‍വേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒക്ടോബര്‍ 31ന് കാണാതായ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിന്റെ മൃതദേഹം പുത്തടി മഷ്‌റൂം ഹട്ട് ഫാം ഹൗസിനു സമീപത്തായി നിര്‍മാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോടു ചേര്‍ന്ന് കുഴിച്ചിട്ട നിലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വസീമിന്റെ സഹോദരന്‍ ഫഹദിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചതിനും ഫഹദിനെതിരെ കേസെടുത്തിട്ടുള്ളത്.

കൊലപാതകം നടത്തിയത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും പറഞ്ഞു കൊണ്ടുള്ള വീഡിയോ അന്വേഷണം നടക്കുന്നതിനിടെ വസീം പുറത്തുവിട്ടിരുന്നു. വസീമും ലിജിയും അടുപ്പത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

---- facebook comment plugin here -----

Latest