National
തർക്കം അവസാനിപ്പിക്കാനുള്ള വിധി; ഇനി പള്ളി തകർത്തവരെ ശിക്ഷിക്കണം: സിപിഎം പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി | വർഗീയ ശക്തികൾ ഉപയോഗപ്പെടുത്തുകയും വലിയ തോതിലുള്ള അക്രമങ്ങൾക്കും ജീവൻ നഷ്ടപ്പെടാനും കാരണമായതുമായ തർക്കം അവസാനിപ്പിക്കാനാണു ബാബരി വിധിയിലൂടെ സുപ്രീം കോടതി ശ്രമിച്ചതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.
ചർച്ചയുടെ ഒത്തുതീർപ്പ് സാധ്യമല്ലെങ്കിൽ ജുഡീഷ്യൽ വിധിയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് സി.പി.എം എക്കാലത്തും നിലപാട് എടുത്തത്. തർക്കത്തിന് പരിഹാരം കാണുമ്പോൾ തന്നെ വിധിന്യായത്തിലെ ചില ഭാഗങ്ങൾ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 1992 ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് കോടതി വിധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതൊരു ക്രിമിനൽ നടപടിയും മതേതര തത്വത്തിന് നേരെയുള്ള ആക്രമണവുമായിരുന്നു. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിലാക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും വേണം.
1991ലെ ആരാധനാലയനിയമത്തെ കോടതി ശ്ലാഘിച്ചിട്ടുണ്ട്. ഈ നിയമത്തിൽ മുറുകെപിടിക്കുന്നതിലൂടെ ഭാവിയിൽ മതപരമായ കേന്ദ്രങ്ങളുടെ പേരിലുള്ള തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാനാകും. കോടതിവിധിയുടെ പേരിൽ സാമുദായിക സൗഹാർദം തകർക്കുന്ന വിധം പ്രകോപനപരമായ പ്രതികരണങ്ങൾ ആരും നടത്തരുതെന്ന് പിബി അഭ്യർഥിച്ചു.
---- facebook comment plugin here -----