National
ബാബരി ഭൂമി തര്‍ക്ക കേസിന്റെ നാള്‍വഴികള്‍
ഒന്നര നൂറ്റാണ്ടിലേറെ പഴക്കുമുള്ള, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും സുപ്രധാനമായ കോടതി വിധിക്കാണ് രാജ്യം ഏതാനും മിനുട്ടുകള്‍ക്കകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റ അധികാര ഭാഗദേയം മാറ്റിഎഴുതിയ സംഭവമാണ് 1992ലെ ബാബരി മസ്ജിദിന്റെ തകര്‍ച്ച. പള്ളി പൊളിക്കലിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളിലുടെ ജീവന്‍ ഹോമിക്കപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷകതക്ക് ഏറ്റനും വലിയ അടിയായിരുന്നു ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍സേവയും പള്ളി പൊളിക്കലും. ഇതിലേക്ക് എത്തിയ തര്‍ക്കത്തിന് നാള്‍ വഴികള്‍ ഏറെ ശ്രദ്ധേയമാണ്. 1528ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട പള്ളിയാമ് ബാബരി മസ്ജിദ്. 1853ലാണ് ആദ്യമായി ഹിന്ദു സംഘടന അമ്പലം നിന്ന സ്ഥലത്താണ് പള്ളി പണിതതെന്ന അവകാശവാദവുമായി എത്തിയത്. 1885ല്‍ രഘുബീര്‍ ദാസ് എ പുരോഹിതന്‍ ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കണമെ ആവശ്യം കോടതിയില്‍ ഉയിച്ചു. ഫൈസാബാദ് ജില്ലാ കോടതി അനുമതി നിഷേധിച്ചു.
1949 ഡിസംബര്‍ 23ല്‍ പള്ളിവളപ്പില്‍ അതിക്രമിച്ച് കടന്ന ഒരു സംഘം അവിടെ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. മലയാളിയായ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കെ നായരുടെ ഒത്താശയോടെയായിരുന്നു ഇത്. പിന്നീട് മജിസ്‌ട്രേറ്റ് എറ്റെടുത്ത് ഇത് പള്ളി റസീവര്‍ ഭരണത്തിലാക്കി. 1961ല്‍ യു പി സെന്‍ട്രല്‍ സുന്നി വഖ്ഫ് ബോര്‍ഡ് ഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കി. 1982ഓടെ വിശ്വഹിന്ദു പരിഷത്ത് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചു. 1989 ഓടെ രാമക്ഷേത്രം മുഖ്യ അജന്‍ഡയായി വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തനം തുടങ്ങി. രാജീവ് ഗാന്ധിയുടെ ഭരണത്തില്‍ ക്ഷേത്രത്തിന് ശിലാന്യാസം നടത്താന്‍ വി എച്ച് പി അനുമതി നല്‍കി. പള്ളിക്കകം പൂജ നടത്താനും അനുവദിച്ചു. 1989 ഒക്‌ടോബര്‍ 23ന് വിവിധ സംഘടനകള്‍ ഭൂമി അവകാശം ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ട നാല് കേസുകളും അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റി.
അയോധ്യ വഴി രാജ്യത്തിന്റെ അധികാരത്തിലേക്ക് ബി ജെ പിയെ എത്തിച്ച എല്‍ കെ അഡ്വാനിയുടെ രഥം 1990ല്‍ ഉരുണ്ട് തുടങ്ങി. ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തില്‍ നിന്നായിരുന്നു രഥയാത്ര ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് കര്‍സേവകര്‍ രഥയാത്രയില്‍ അണിനിരന്നു.
1991ല്‍ യുപി സര്‍ക്കാര്‍ ബാബറി മസ്ജിദിനോടു ചേര്‍ുള്ള മുസ്‌ലിം വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ ഏറ്റെടുത്തു. രഥയാത്ര അയോധ്യയിലേക്ക് കടന്നതോടെപള്ളി തകര്‍ക്കുക എന്ന അജന്‍ഡയിലേക്ക് ഇതിന്റെ രൂപവും ഭാവവും മാറി. 1992 ഡിസംബര്‍ 6ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള കര്‍സേവകര്‍ നൂറ്റാണ്ടുകളോളും ഇന്ത്യയിലെ മുസ്ലിം സമൂഹം പ്രാര്‍ഥന നടത്തിയിരുന്ന ബാബരി മസ്ജിദ് അടിച്ച് തകര്‍ത്തു. 450 വര്‍ഷം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ന്നുവീണു. ബി ജെ പി നേതാക്കളായ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ വിനയ് കത്യാര്‍ അടക്കമുള്ള കര്‍സേവകരെ പ്രകോപനകരമായ പ്രസംഗിത്തിലൂടെ പ്രോത്സാഹിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്ന് നിരവധി വര്‍ഗീയ ഏറ്റുമുട്ടല്‍ ഉണ്ടയി. നിരവധി പേര്‍ കൊല്ലപ്പെട്ടു.
1992 ഡിസംബര്‍ 16ന് പള്ളി തകര്‍ത്തത് അന്വേഷിച്ച് ജസ്റ്റിസ് ലിബര്‍ഹാന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെവെച്ചു. 1993ല്‍ കര്‍സേവകര്‍ക്കും ഉത ബിജെപി നേതാക്കള്‍ക്കും എതിരെ സി ബി ഐ കേസെടുത്തു. 1994ല്‍ പള്ളി തകര്‍ത്ത സ്ഥലത്ത് തത്സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 2002 ഏപ്രില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് പരിഗണിച്ചു. 2010 സെപ്റ്റംബര്‍ 30ന് 60 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ വിധി. തര്‍ക്ക പ്രദേശം മൂന്നായി വിഭജിച്ചായിരുന്നു വിധി. വിശ്വഹിനന്ദു പരിഷത്ത്, നിര്‍മോഹി അഖാഡ, സുന്നി വഖ്ഫ് ബോര്‍ഡ് എന്നിവര്‍ക്കായിരുന്നു വിഭജിചിച്ച് നല്‍കിയത്. 2011ല്‍ സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്തു. ഇതിനിടയില്‍ ഉമാഭാരതി, എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരെ പ്രതി ചേര്‍ക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ വിചാരണ ആരംഭിച്ചു. 2019ല്‍ 40 ദിവസത്തെ തുടര്‍ച്ചയായി വിചാരണ നടന്നു. എല്ലാ തെളിവുകളും ബന്ധപ്പെട്ട കക്ഷികള്‍ ഹാജരാക്കി. എല്ലാവരേയും കോടതി കേട്ടു. തര്‍ക്ക മധ്യസ്ഥതക്കായി നിയോഗിച്ചവരുടേയും അഭിപ്രായങ്ങള്‍ കേട്ടശേഷമാണ് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.