National
അയോധ്യയില്‍ പഴുതടച്ച സുരക്ഷ: രാജ്യത്ത് എങ്ങും സുരക്ഷ ശക്താക്കാന്‍ കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ അന്തിമവിധി പത്ത്് ദിവസത്തിനുള്ളില്‍ വരാനിരിക്കെ ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി രാജ്യത്ത് എങ്ങും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 1992ല്‍ ബാബരി മസ്ജിദ് ആര് എസ് എസ് കര്‍സേവകര്‍ തകര്‍ത്തപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇക്കാലയളവില്‍ അക്രമങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളിലും ഓരോ സംസ്ഥാനത്തേയും പ്രശ്ന ബാധിത മേഖലകളിലും കൂടുതല്‍ സുരക്ഷയൊരുക്കാനാണ് നിര്‍ദേശം. അയോധ്യയിലും സമീപ പ്രദേശങ്ങളും ഇതിനകം സുരക്ഷാ സേന ഏറ്റെടുത്തു കഴിഞ്ഞു. അയോധ്യയില്‍ 153 കമ്പനി അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കാനാണ് തീരുമാനം. ഇതില്‍ നല്ലൊരു വിഭാഗം സൈനികര്‍ ഇതിനകം അയോധ്യയിലെത്തി കഴിഞ്ഞു.
അര്‍ധ സൈനിക വിഭാഗത്തിന് പുറമെ ഉത്തര്‍പ്രദേശ് എ ടി എസ് കമാന്‍ഡോകളേയും വിന്യസിക്കും. ത്രിതല സുരക്ഷാ സംവിധാനാമാണ് അയോധ്യയിലുള്ളത്. ആദ്യ ഘട്ടം ഒക്ടോബര്‍ 15 മുതലും രണ്ടാം ഘട്ടം കഴിഞ്ഞ ഒന്നാം തീയ്യതി മുതലും നടപ്പാക്കി, മൂന്നാം ഘട്ടം വിധിക്ക് ഏതാനും ദിവസം മുമ്പ് പ്രാബല്യത്തില്‍ വരും. ഉത്തര്‍പ്രദേശില്‍ ഇതിനകം 4000ത്തോളം അര്‍ധ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന പോലീസ് സുരക്ഷക്ക് പുറമെയാണിത്. കൂടാതെ ട്രാഫിക് സുരക്ഷായി വേറെയും ഉദ്യോഗസ്ഥരെ നിയമിക്കും. കോടതി വിധി വരുന്ന ദിവസങ്ങളില്‍ അയോധ്യ ദേശീയ പാത വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. അയോധ്യയില്‍ താത്കാലിക ജയിലായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥലം കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെ ഫൈസാബാദ് പോലീസ് നിയമിച്ചിട്ടുണ്ട്. കൂടാതെ അയോധ്യയിലെ 1600 പ്രദേശങ്ങളിലായി ആളുകളെ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെ വേറേയും നിയമിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ആശിഷ് തിവാരി പറഞ്ഞു. അയോധ്യ മുഴുവന്‍ ഡ്രോണ്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ്. സുരക്ഷാ സംവിധാനത്തെ കുറിച്ച് സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായും കലക്ടര്‍മാരുമായും മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ചര്‍ച്ച നടത്തി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്കി കഴിഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17നു വിരമിക്കുന്നതിനു മുന്നോടിയായി അയോധ്യ കേസില്‍ വിധി പ്രസ്താവമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാമ ഭൂമിക്കുവേണ്ടി പ്രകടനം വിളിക്കാനോ, വിഗ്രഹങ്ങള്‍ സ്ഥാപിക്കാനോ, ദൈവങ്ങളെ അധിക്ഷേപിക്കാനോ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ ഝ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 28 വരെ ഈ ഉത്തരവ് നിലനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.