Connect with us

Kerala

കേരളത്തിന് സന്തോഷത്തുടക്കം; ആന്ധ്രയെ അഞ്ച് ഗോളിന് തകര്‍ത്തു

Published

|

Last Updated

    • സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന്റെ ലിയോൺ അഗസ്റ്റിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ആന്ദ്ര താരങ്ങൾ

| ചിത്രം: ഫവാസ് ജല്ല

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് സന്തോഷത്തുടക്കം. ആദ്യ മത്സരത്തില്‍ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ആതിഥേയര്‍ തകര്‍ത്തത്. ഒന്നാം പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന കേരളം കളിയിലുടനീളം ആധിപത്യം പുലര്‍ത്തി.

കേരളത്തിനായി ആദ്യ ഗോൾ നേടിയ വിപിൻ തോമസിന്റെ ആഹ്ളാദം | ചിത്രം: ഫവാസ് ജല്ല

തുടക്കം തൊട്ടേ പന്ത് ആന്ധ്രയുടെ ഹാഫിലായിരുന്നു. ഗോളെന്നുറച്ച ആറ് അവസരങ്ങളാണ് ആന്ധ്രാ ഗോളി കോപ്പിസെറ്റി അജയ്കുമാര്‍ നിഷ്ഫലമാക്കിയത്. നാല്‍പത്തി നാലാം മിനുട്ടില്‍ വിപിന്‍ തോമസാണ് കേരളത്തെ മുന്നിലെത്തിച്ചത്. തകര്‍പ്പന്‍ ഹെഡറിലൂടെയാണ് വിപിന്‍ വല ചലിപ്പിച്ചത്. ഇടവേളക്കായി പിരിയും മുമ്പ് ലിയോണ്‍ അഗസ്റ്റിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ടിയിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. ലിയോണ്‍ തന്നെയാണ് പെനാല്‍ടി കിക്കെടുത്തത്.

കേരളത്തിനായി ആദ്യ ഗോൾ നേടിയ വിപിൻ തോമസിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു. | ചിത്രം: ഫവാസ് ജല്ല

രണ്ടാം പകുതിയിലും കേരളം ഗോളടി തുടര്‍ന്നു. പകരക്കാരനായി ഇറങ്ങിയ എമില്‍ ബെന്നിയുടെ തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ കേരളത്തിന്‍രെ വിജയമുറപ്പിച്ചു. 53 ാം മിനുട്ടിലും 63 ാം മിനുട്ടിലുമായിരുന്നു ബെന്നിയുടെ ഗോളുകള്‍. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ എന്‍ ഷിഹാദ് കേരളത്തിന്റെ ഗോള്‍ അഞ്ചിലെത്തിച്ചു. തമിഴ്‌നാടിനോടാണ് കേരളത്തിന്റെ അടുത്ത മത്സരം.

Latest