Editors Pick
തെറ്റുന്നത് നൂറ്റാണ്ടുകളുടെ പതിവ്; ഖാജാ നഖ്ശബന്ത് ദർഗയിൽ ഇത്തവണ ആണ്ടുനേർച്ചയില്ല
ശ്രീനഗർ | നൂറ്റാണ്ടുകളായി മുടങ്ങാതെ ആണ്ടുനേർച്ച നടക്കുന്ന ജമ്മു കശ്മീരിലെ ഖാജാ നഖ്ശബന്ത് സാഹിബ് ദർഗയിൽ ഇത്തവണ ഒരു പരിപാടിയുമില്ല.
ശ്രീനഗറിലെ ഈ ദർഗയിലെ ആണ്ടുപരിപാടിയിൽ ആയിരക്കണക്കിന് പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്താറുള്ളത്. നിലവിലെ സുരക്ഷാ സ്ഥിതി പരിഗണിച്ചാണ് നിയന്ത്രണമേർപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. സാധാരണ വെള്ളിയാഴ്ച ദിവസമാണ് ഉറൂസിനായി ജനങ്ങളെത്തുക. ഖാജ ദിഗാർ എന്നാണ് പ്രത്യേക ദിവസത്തെ പ്രാർഥനക്കും തീർഥാടനത്തിനുമുള്ള പേര്. എന്നാൽ, ദർഗയിലേക്ക് ജനങ്ങളുടെ പ്രവേശനം തടയുന്നതിനായി ഇവിടെ നിരവധി സുരക്ഷാ സൈനികരെ വിന്യസിക്കുകയായിരുന്നു.
വെള്ളിയാഴ്ച പ്രാർഥന അനുവദിക്കില്ലെന്ന് ദര്‍ഗാ പള്ളി ഇമാം മുഹമ്മദ് ത്വയ്യിബ് കമാലിയെ വ്യാഴാഴ്ച പോലീസ് അറിയിച്ചിരുന്നു. ഇത് മതകാര്യങ്ങളിലെ ഇടപെടലാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഇമാം പറയുന്നു. കേന്ദ്ര ഭരണ പ്രദേശമായി മാറിയിട്ടും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ജനങ്ങൾക്ക് അതിയായ രോഷമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉറൂസിനായി എല്ലാ തയ്യാറെടുപ്പുകളും ഇവിടെ നടന്നിരുന്നു.
നിലവിലെ അവസ്ഥയിൽ ആയിരക്കണക്കിന് പേർ റോഡിൽ തടിച്ചുകൂടുന്നത് അനുവദിക്കാനാകില്ലെന്നാണ് പോലീസിന്റെ വാദം. ഇരുപതിനായിരം പേരെത്തുമെന്നായിരുന്നു പോലീസിന്റെ നിഗമനം.