Connect with us

Kerala

പീഡനത്തെത്തുടര്‍ന്ന് തീകൊളുത്തിയ നാടോടി പെണ്‍കുട്ടി മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: തിരുമലയില്‍ പിതാവിന്റെ സഹോദരന്റെ പീഡനം സഹക്കാന്‍ കഴിയാതെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 15കാരിയായ നാടോടി പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെയായിരുന്നു പെണ്‍കുട്ടി തീകൊളുത്തിയത്. 50 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ബേണ്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അനുജന്‍ മുക്കീമിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ പ്രകാരവും ആത്മഹത്യ പ്രേരണക്കും ഇയാള്‍ക്കെതിരെ കേസെടുത്തു.

ഡല്‍ഹി നിവാസികളായ നാടോടി സംഘത്തിലെ അംഗമാണ് പെണ്‍കുട്ടി. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ടെന്റില്‍ ഉറങ്ങാന്‍ കിടന്ന കുട്ടി, കുടുംബം ഉറങ്ങിയെന്നു ഉറപ്പാക്കിയശേഷം കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. നിലവിളികേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് വരെ രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി പ്രതി പീഡിപ്പിച്ചെന്നു കുട്ടി മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട് . ഈ കാലയളവില്‍ പ്രതി കഴിഞ്ഞിരുന്നത് നാടോടി സംഘത്തോടൊപ്പമായിരുന്നു. പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്ന് മാതാപിതാക്കള്‍ പൊലീസിനു മൊഴി നല്‍കി. മാനസികമായി തകര്‍ന്ന കുട്ടി കുറച്ചു നാളുകളായി മറ്റുള്ളവരോട് സംസാരിക്കാറില്ലായിരുന്നുവെന്നും കുടുംബക്കാര്‍ പറഞ്ഞു.