Kerala
വാളയാര്‍: മൂത്തപെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്‍കിയത് ഏഴ് പേര്‍; പ്രതികള്‍ നിരന്തരം വീട്ടില്‍ വരാറുണ്ടെന്ന് മൊഴി നല്‍കിയത് പത്ത് പേര്‍
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രവും മൊഴിപകര്‍പ്പും പുറത്ത്. കേസില്‍ 57 സാക്ഷികളാണുണ്ടായിരുന്നത്. ഇവരില്‍ ഏഴ് പേര്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിരന്തരം പോകാറുണ്ടെന്ന് പത്ത് പേര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
2016 ഏപ്രില്‍ മാസം മുതല്‍ 2017 ജനുവരി 17ന് കൊല്ലപ്പെടുന്നതുവരെ മൂത്തപെണ്‍കുട്ടി വിത്യസ്ത ഇടങ്ങളില്‍വെച്ച് നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി കുറ്റപത്രം പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വച്ച് പീഡനം നടന്നു. മൂത്ത പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ പ്രിയതയുടെ മൊഴിയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂത്ത പെണ്‍കുട്ടി മരിച്ച ദിവസം രണ്ട് പേര്‍ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുവെന്ന രണ്ടാനച്ചന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനത്തില്‍ നിന്നും രക്ഷനേടാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് അമ്മയുടെ മൊഴിയില്‍ പറയുന്നത്.
മാനഭംഗ വിവരം കുട്ടി മരിക്കുന്നതിനു മുമ്പേ അറിയാം എന്നും അമ്മയുടെ മൊഴിയിലുണ്ട്. പ്രതികള്‍ ബലാത്സംഗം ചെയ്യുന്നതിനാല്‍ ശരീരത്തില്‍ മുറിവുണ്ടാകുന്നെന്ന് പെണ്‍കുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.