Connect with us

National

കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ തീവ്രശ്രമം

Published

|

Last Updated

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘടത്തിലേക്ക്. നാളെ പുലരും മുമ്പ് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കുഴല്‍ കിണറിന് സമാന്തരമായി 92 അടി താഴ്ചയിലേക്ക് തുരങ്കം നിര്‍മിച്ച് കുട്ടിയുടെ അടുത്തേക്ക് എത്താനാണ് ശ്രമം. 25 അടി തുരങ്കം പൂര്‍ത്തിയായി കഴിഞ്ഞു. ഇന്ന് രാത്രി തന്നെ ഇത് പൂര്‍ത്തിയാക്കും. ഇതിനായി നാഗപട്ടണത്ത് നിവലിയ യന്ത്രം എത്തിച്ച് തുരങ്ക നിര്‍മാണം നടക്കുകയാണ്. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെയായാണ് തുരങ്കം നിര്‍മിക്കുന്നത്. കുട്ടിയുടെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ ദൃശ്യമായിട്ടുള്ളൂ. പുലര്‍ച്ചെ നടന്ന തെര്‍മ്മല്‍ ടെസ്റ്റിനോട് കുട്ടിയുടെ ശരീരം പ്രതികരിച്ചു. കുട്ടി ഇനി താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള എന്‍ ഡി ആര്‍ എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജിതേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. 600 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാല്‍ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.