Connect with us

Kerala

ലീഗ് പ്രവര്‍ത്തകന്റെ കൊലക്ക് പിന്നില്‍ നാലംഗ സംഘമെന്ന് പോലീസ്; മലപ്പുറത്ത് തീരദേശമേഖലയില്‍ ഹര്‍ത്താല്‍ തുടരുന്നു

Published

|

Last Updated

കൊല്ലപ്പെട്ട ഇസ്ഹാഖ്

മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ നാലംഗ സംഘമെന്ന് മലപ്പുറം എസ് പി യു അബ്ദുള്‍ കരീം. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നത്.
കൊലപാതകത്തിന് പിന്നില്‍ സി പി എം ആ ണെ ന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

Latest